ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യയും ഉൾപ്പെട്ട മുഡ കേസിൽ ലോകായുക്ത പോലീസ് ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കേസ് ജനുവരി 27ന് കോടതി പരിഗണിക്കും. അതേസമയം അന്വേഷണ വിവരങ്ങൾ വെളിപ്പെടുത്താൻ ലോകായുക്ത ഉദ്യോഗസ്ഥർ തയ്യാറായില്ല.
മൈസൂരുവിലെ സാമൂഹിക പ്രവർത്തകനായ സ്നേഹമയി കൃഷ്ണ നൽകിയ പരാതിയെ തുടർന്ന് ബെംഗളൂരുവിലെ പ്രത്യേക കോടതി സെപ്റ്റംബർ 25 നാണ് മൈസൂരുവിലെ ലോകായുക്ത പോലീസിനോട് അന്വേഷണം നടത്താൻ ഉത്തരവിട്ടത്. സിദ്ധരാമയ്യയെ കുറ്റവിചാരണ ചെയ്യാൻ ഗവർണർ താവർചന്ദ് ഗഹ്‌ലോത് അനുമതി നൽകിയതിനെത്തുർന്നായിരുന്നു കോടതിയുടെ നിർദേശം.
സർക്കാരിനുകീഴിലുള്ള ലോകായുക്ത പോലീസ് മുഖ്യമന്ത്രിക്കെതിരേ നടത്തുന്ന അന്വേഷണം ശരിയായ രീതിയിലാകില്ലെന്നും സി.ബി.ഐ. അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സ്നേഹമയി കൃഷ്ണ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ഭാര്യ പാർവതിയുടെ പേരിൽ മൈസൂരു കേസരൂരിലുണ്ടായിരുന്ന 3.36 ഏക്കറോളം വരുന്ന ഭൂമിക്ക് പകരം 56 കോടി വിലയുള്ള 14 പ്ലോട്ട് മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) അനുവദിച്ചെന്നാണ് ആരോപണം. എന്നാൽ, തന്റെ ഭാര്യയുടെ പേരിൽ മൈസൂരുവിലുള്ള ഭൂമി മൈസൂരു നഗര വികസന അതോറിറ്റി (മുഡ) പൂർണ നടപടിക്രമങ്ങൾ പാലിക്കാതെ ഏറ്റെടുക്കുകയും ലേഔട്ട് രൂപപ്പെടുത്തി പ്ലോട്ടുകളാക്കി വിൽക്കുകയുമാണ് ചെയ്തെന്നും നഷ്ടപ്പെട്ട ഭൂമിക്ക് തുല്യമായി 14 ഇടങ്ങളിൽ പ്ലോട്ട് അനുവദിക്കുകയായിരുന്നുവെന്നും സിദ്ധരാമയ്യ പറയുന്നു. ഭൂമി കൈമാറ്റത്തിന്റെ പേരിൽ കേസ് വന്നതോടെ 14 പ്ലോട്ടുകളും പാർവതി മുഡയ്ക്ക് തിരിച്ചു രജിസ്റ്റർ ചെയ്തുനൽകിയിരുന്നു.
സിദ്ധരാമയ്യ ഒന്നും ഭാര്യ ബി.എം. പാർവതി, ഭാര്യാ സഹോദരൻ ബി. മല്ലികാർജുന സ്വാമി, വിവാദ ഭൂമിയുടെ പഴയ ഉടമ എ. ദേവരാജ് എന്നിവർ യഥാക്രമം രണ്ടു മുതൽ നാലുവരെയുമാണ് കേസിലെ പ്രതികള്‍. 1988ലെ അഴിമതി തടയൽ നിയമം, ഇന്ത്യൻ ശിക്ഷാനിയമം, ബിനാമി ആക്ട്, 2011ലെ കർണാടക ഭൂമി പിടിച്ചെടുക്കൽ നിരോധന നിയമം തുടങ്ങിയവയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
<BR>
TAGS : MUDA SCAM
SUMMARY : Muda land transfer case; Lokayukta submits police report;