കോഴിക്കോട്: മൂഴിക്കലിലെ പതിനഞ്ചുകാരിയുടെ കൊലപാതകത്തില്‍ കിണറ്റില്‍ നിന്നു കണ്ടെടുത്ത ഫോണ്‍ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടന്നുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പ്രതിഭാഗം കിണറ്റിലെറിഞ്ഞ മൊബൈല്‍ ഫോണില്‍ നിന്ന് പോലിസിന് ലഭിച്ചിരിക്കുന്നത്.
കൊലപാതകം നടന്നതിന് പിന്നാലെ നസ്രിനയുടെ ഫോണില്‍ നിന്ന് കൊലനടത്തിയ അദ്‌നാന്റെ സുഹൃത്തിന് വാട്‌സ്‌ആപ്പ് സന്ദേശം അയച്ചതായി സൈബര്‍ സെല്‍ കണ്ടെത്തി. അദിനാന്‍ പുലര്‍ച്ചെ 1.45ന് മരിച്ചു എന്ന വിവരമാണ് നസ്രീന അയക്കുന്ന രീതിയില്‍ സന്ദേശമായി നല്‍കിയിരിക്കുന്നത്. തനിക്ക് നല്‍കാനുള്ള പണം മടക്കി നല്‍കാന്‍ കഴിയില്ലെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.
കേസ് വഴിതിരിച്ചുവിടാനും ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് പോലിസ് കരുതുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അദിനാന്റെ സുഹൃത്തിന്റെ മൊഴി പോലിസ് രേഖപെടുത്തി. അദിനാന്റെ ഉമ്മയുടെ പിതാവിന്റെ ബിസിനസ്സിലെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് നസ്രീനയായിരുന്നു. ഇതില്‍ ഇടപെടാന്‍ കഴിയാത്തതും സാമ്പത്തികമായ മറ്റു തര്‍ക്കങ്ങളുമാണ് നസ്രീനയോട് അദിനാന് പകയുണ്ടാകാന്‍ കാരണമെന്നാണ് പോലിസ് നിഗമനം.
ഈ വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബന്ധുവായ നസ്രിനയെ മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ കൊലപ്പെടുത്തിയ ശേഷം അദിനാന്‍ ജീവനൊടുക്കുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെത്തുന്നത്. നസ്രിനയുടെ രണ്ട് ഫോണുകളും അദ്നാന്റെ ഒരു ഫോണുമായിരുന്നു കണ്ടെത്തിയിരുന്നത്. വീട്ടിലുള്ള ബന്ധുക്കള്‍ തന്നെയാകാം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പോലിസിന്റെ നിഗമനം.
SUMMARY: Murder of 16-year-old girl in Kozhikode: Police get crucial information from phone















