ബെംഗളൂരു: നമ്മ മെട്രോയുടെ 12 സ്റ്റേഷനുകളിൽ സ്റ്റേഷനുകളിൽ ശൗചാലയം ഉപയോഗിക്കാൻ പണം നൽകണമെന്ന നിബന്ധന ബിഎംആർസിഎൽ പിൻവലിച്ചു. മെട്രോ യാത്രക്കാരിൽനിന്ന് വ്യാപക പ്രതിഷേധമുയർന്നതിനെത്തുടർന്നാണ് പിന്മാറ്റം. നാഷണൽ കോളേജ്, ലാൽബാഗ്, സൗത്ത് എൻഡ് സർക്കിൾ, ജയനഗർ, രാഷ്ട്രീയ വിദ്യാലയ റോഡ്, ബനശങ്കരി, ജയപ്രകാശ് നഗർ, യെലച്ചനഹള്ളി, സെൻട്രൽ കോളേജ്, വിധാൻസൗധ, കബൺപാർക്ക്, ക്രാന്തിവീര സംഗൊള്ളി രായണ്ണ റെയിൽവേ സ്റ്റേഷൻ എന്നീ സ്റ്റേഷനുകളിലെ ശൗചാലയങ്ങളിലാണ് പണം വാങ്ങിത്തുടങ്ങിയത്. ഈ ശൗചാലയങ്ങളുടെ നടത്തിപ്പ് സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. മൂത്രമൊഴിക്കാൻ രണ്ടുരൂപയും കക്കൂസിൽ പോകാൻ അഞ്ചുരൂപയുമാണ് നിശ്ചയിച്ചത്.
മെട്രോ നിരക്കുകളിൽ ഈയിടെ നടപ്പില്‍ വരുത്തിയ 71 ശതമാനം വർദ്ധനവിന് ശേഷം ശൗചാലയം ഉപയോഗിക്കാൻ പണം കൂടി ഈടാക്കാന്‍ തുടങ്ങിയതോടെ യാത്രക്കാരില്‍ നിന്ന് കടുത്ത പ്രതിഷേധവും ഉണ്ടായി. വിധാൻ സൗധയിലെ ഡോ. ബി.ആർ. അംബേദ്കർ മെട്രോ സ്റ്റേഷന് പുറത്ത് മെട്രോ യാത്രക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി. പൊതു ശൗചാലയങ്ങൾ അവശ്യ അടിസ്ഥാന സൗകര്യങ്ങളായി അംഗീകരിക്കണമെന്നും ലാഭമുണ്ടാക്കുന്ന സംരംഭങ്ങളാക്കി മാറ്റരുതെന്നും ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും പ്ലക്കാർഡുകൾ പിടിച്ച് പ്രതിഷേധിക്കുകയും ചെയ്തു.
<BR>
TAGS : NAMMA METRO, BENGALURU,
SUMMARY : Namma Metro withdraws action to charge for using toilets