നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നിരവധിയിടങ്ങളില്‍ റെയ്ഡ് നടത്തി സിബിഐ. ആനന്ദ്, ഖേഡ, അഹമ്മദാബാദ്, ഗോധ്ര തുടങ്ങിയ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന സംശയാസ്പദമായ സ്ഥലങ്ങളില്‍ രാവിലെ മുതല്‍ ഓപ്പറേഷൻ ആരംഭിച്ചതായി അവർ പറഞ്ഞു. പരിശോധനയ്‌ക്ക് പിന്നാലെ ഝാർഖണ്ഡില്‍ നിന്നുള്ള മാദ്ധ്യമപ്രവർത്തകനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
നാഷണല്‍ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്-യുജി) യുമായി ബന്ധപ്പെട്ട് ജാർഖണ്ഡിലെ ഹസാരിബാഗിലെ ഒരു സ്‌കൂളിലെ പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനേയും ഒരു ഹിന്ദി പത്രത്തിന്റെ പത്രപ്രവർത്തകനെയും സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മെയ് 5 ന് നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തിയ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ഹസാരിബാഗിന്റെ സിറ്റി കോർഡിനേറ്ററായി ഒയാസിസ് സ്‌കൂള്‍ പ്രിൻസിപ്പല്‍ എഹ്‌സനുല്‍ ഹഖിനെ നിയമിച്ചതായി അവർ പറഞ്ഞു.
വൈസ് പ്രിൻസിപ്പല്‍ ഇംതിയാസ് ആലത്തെ എൻടിഎയുടെ നിരീക്ഷകനായും ഒയാസിസ് സ്കൂളിന്റെ സെൻ്റർ കോർഡിനേറ്ററായും നിയമിച്ചിട്ടുണ്ടെന്നും ചോർച്ചയുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിന്നുള്ള അഞ്ച് പേരെ കൂടി സിബിഐ ചോദ്യം ചെയ്യുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
24 ലക്ഷം വിദ്യാർഥികളെഴുതിയ 2024ലെ നീറ്റ് പരീക്ഷ കഴിഞ്ഞ മെയ് മാസത്തിലായിരുന്നു നടന്നത്. തുടർന്ന് ജൂണ്‍ നാലിന് ഫലം പ്രസിദ്ധീകരിച്ചു. രാജ്യത്തെ 571 നഗരങ്ങളിലായി 4,750 സെന്ററുകളിലാണ് പരീക്ഷ നടന്നത്. ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ 67 കുട്ടികള്‍ക്ക് ലഭിച്ച ഉയർന്ന മാർക്ക് സംശയമുണ്ടാക്കുകയും തുടർന്ന് നടത്തിയ അന്വേഷണം ചോദ്യപേപ്പർ ചോർച്ച സ്ഥിരീകരിക്കുകയുമായിരുന്നു.
TAGS : GUJARAT | CBI | NEET
SUMMARY : NEET-UG Paper Leak; The CBI conducted searches at seven locations in Gujarat