പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്‌ക്ക് വധശിക്ഷ വിധിച്ച് പാലക്കാട് അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി. ഇരട്ടക്കൊലപാതകം നടത്തിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് നേരത്തെ കണ്ടെത്തിയ കോടതി, ശിക്ഷാവിധി പ്രഖ്യാപിക്കവെയാണ് തൂക്കിക്കൊല്ലാനും 20 ലക്ഷം രൂപ പിഴ അടയ്‌ക്കാനും ഉത്തരവിട്ടത്.
2025 ജനുവരി 27-ന് പോത്തുണ്ടി ബോയൻ നഗർ സ്വദേശിയായ സുധാകരൻ (56), അമ്മ ലക്ഷ്മി (75) എന്നിവരെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് നിർണായക വിധി. സമൂഹത്തിന് പ്രതി ഗുരുതര ഭീഷണിയാണെന്നും, മാനസാന്തരത്തിന് സാധ്യതയില്ലെന്നും വിലയിരുത്തിയാണ് കോടതി ഈ കേസിനെ ‘അപൂർവങ്ങളില്‍ അപൂർവം വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വധശിക്ഷ വിധിച്ചത്.
കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് സാക്ഷിമൊഴികളും തെളിവുകളും വ്യക്തമാക്കുന്നതായി കോടതി നിരീക്ഷിച്ചു. കുറ്റകൃത്യത്തെ പ്രതി ഇന്നും ന്യായീകരിക്കുന്നതും ശിക്ഷ നിർണയത്തില്‍ നിർണായക ഘടകമായി. 2019-ല്‍ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും ചെന്താമര കുറ്റക്കാരനായി ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്നു.
ആ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. ഭാര്യയും മക്കളും പിണങ്ങിപ്പോകാൻ കാരണക്കാർ സുധാകരന്റെ കുടുംബമാണെന്ന വൈരാഗ്യമാണ് പ്രതിയെ വീണ്ടും കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
SUMMARY: Nenmara double murder case: Death sentence for Chenthamara
















