ബെംഗളൂരു: ബെംഗളൂരു-കോലാർ ഹൈവേയെ ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കാൻ പദ്ധതിയുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്‌എഐ). ഇതിനായി 18 കിലോമീറ്റർ റോഡ് നിർമ്മിക്കുമെന്ന് എൻഎച്ച്എഐ ഉദ്യോഗസ്ഥർ പറഞ്ഞു. ആന്ധ്രാപ്രദേശിന്റെ അതിർത്തി പ്രദേശങ്ങളിലേക്കും ചിറ്റൂർ, തിരുപ്പതി തുടങ്ങിയ സ്ഥലങ്ങളിലേക്കുമുള്ള യാത്ര സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും എക്സ്പ്രസ് വേയുടെ നിർമ്മാണം പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുക്കുന്നുണ്ട്. ഇക്കാരണത്താൽ ടോൾ ഫീസ് ഈടാക്കാതെ കർണാടകയ്ക്കുള്ളിലുള്ള എക്സ്പ്രസ് വേയുടെ 68 കിലോമീറ്റർ പാത എൻഎച്ച്‌എഐ അടുത്തിടെ തുറന്നിരുന്നു. നിലവിൽ, ഹോസ്കോട്ടിൽ നിന്ന് കെജിഎഫിലേക്ക് (ബേതമംഗല) യാത്ര ചെയ്യുന്നവർ എക്സ്പ്രസ് വേയുടെ ഈ ഭാഗമാണ് ഉപയോഗിക്കുന്നത്. പ്രധാന ജില്ലാ റോഡുകളും ഗ്രാമ റോഡുകളും നവീകരിച്ച് റോഡ് നിർമ്മിക്കുന്നത് ടോൾ പിരിവ് സുഗമമാക്കാൻ സഹായിക്കുമെന്നാണ് എൻഎച്ച്എഐയുടെ വിലയിരുത്തൽ.
എക്സ്പ്രസ് വേ വാഹനമോടിക്കുന്നവർക്കായി തുറന്നിട്ടിട്ടുണ്ടെങ്കിലും, എൻഡ്-ടു-എൻഡ് കണക്ഷൻ ഇല്ല. നിലവിൽ, ബേതമംഗല എക്സിറ്റ് പോയിന്റിന് ശേഷം വാഹനമോടിക്കുന്നവർ അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ ഗ്രാമ റോഡുകളാണ് ഉപയോഗിക്കുന്നത്. സുന്ദരപാളയയിൽ നിന്ന് മുൽബാഗൽ ഭാഗത്തേക്ക് എക്സ്പ്രസ് വേയെ എൻഎച്ച് 75 റോഡുമായി (ബെംഗളൂരു-കോലാർ റോഡ്) ബന്ധിപ്പിച്ച് നവീകരിക്കുന്നതും എൻഎച്ച്എഐയുടെ പരിഗണനയിലുണ്ട്. പുതുതായി തുറന്ന എക്സ്പ്രസ് വേയിൽ ഇരുചക്ര വാഹനങ്ങൾക്ക് നിരോധനമുണ്ട്. ഈ പാതയിൽ പ്രതിദിനം 1,800 മുതൽ 2,000 വരെ വാഹനങ്ങൾ സഞ്ചരിക്കുന്നുണ്ട്.
TAGS: BENGALURU | EXPRESSWAY
SUMMARY: NHAI plans to link Bengaluru-Kolar highway with Chennai expressway