ദുബായി: ഇന്ത്യയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ട കപ്പലിന് നേരെ സോമാലിയൻ തീരത്ത് ആക്രമണമുണ്ടായതായി അധികൃതർ അറിയിച്ചു. ഗുജറാത്തിലെ സിക്ക തുറമുഖത്തുനിന്നു ദക്ഷിണാഫ്രിക്കയിലെ ഡർബനിലേക്കു പോയ എണ്ണക്കപ്പലിനു നേരേയാണ് ആക്രമണമുണ്ടായത്. കപ്പലിന് നേരെ യന്ത്രത്തോക്കുകളും ഗ്രനേഡുകളും പ്രയോഗിച്ച അക്രമികൾ കപ്പലിനുള്ളിൽ പ്രവേശിച്ചതായാണ് വിവരം. മാൾട്ടയിൽ രജിസ്റ്റർ ചെയ്ത കപ്പലിൽ 24 ജീവനക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. സുരക്ഷിത മുറിയിൽ അഭയം തേടിയ ജീവനക്കാരാണ് ഇപ്പോഴും കപ്പൽ നിയന്ത്രിക്കുന്നതെന്ന് നാവിക സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
സോമാലിയൻ കടൽക്കൊള്ളക്കാരുടെ ആക്രമണമാണിതെന്നും ഇവർ താവളമായി ഉപയോഗിക്കാൻ ഇറാനിയൻ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്തതായും റിപ്പോർട്ടുണ്ട്. യു.കെ മാരിടൈം ട്രേഡ് ഓപറേഷൻസ് സെന്റർ സമീപത്തുള്ള കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വർഷം നിരവധി മത്സ്യബന്ധന ബോട്ടുകൾ സോമാലിയൻ കടൽക്കൊള്ളക്കാർ പിടിച്ചെടുത്തിട്ടുണ്ട്. കടൽക്കൊള്ള ഏറ്റവും കൂടുതലായിരുന്ന 2011ൽ 237 ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
SUMMARY: Oil tanker from India attacked by pirates off Somali coast













