തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത കേരളം എന്ന പ്രഖ്യാപനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തത് വലിയ ഉത്തരവാദിത്വമാണെന്ന് നടൻ മമ്മൂട്ടി അഭിപ്രായപ്പെട്ടു. എട്ടുമാസത്തെ ഇടവേളയ്ക്കുശേഷമാണ് താൻ പൊതുവേദിയില്‍ പങ്കെടുക്കുന്നതെന്നും കേരളത്തിന് തന്നെക്കാള്‍ ചെറുപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളപ്പിറവി ദിനത്തില്‍ പങ്കെടുക്കുന്നതില്‍ സന്തോഷമുണ്ടെന്നും, ദാരിദ്ര്യം പൂര്‍ണമായി ഇല്ലാതാക്കാൻ നമുക്ക് തോളോട് തോള്‍ ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. അതിദാരിദ്ര്യം മാത്രമാണ് ഇല്ലാതാക്കപ്പെട്ടതെന്നും, ദാരിദ്ര്യം ഇപ്പോഴും നമ്മുടെ മുന്നിലുണ്ടെന്നും, അതിനെ അതിജീവിക്കേണ്ടത് വലിയ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന്റെ പല സൂചികകളും ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. വികസനം എന്ന് പറയുമ്പോൾ ആരുടെ വികസനമാണ് വികസിക്കേണ്ടത്. സാമൂഹ്യജീവിതമാണ്. രാജപാതകളും വലിയ കെട്ടിടങ്ങളും നിർമിക്കുന്നതുകൊണ്ട് വികസനം സാധ്യമാകുന്നില്ല. വികസനം പൂർണതോതില്‍ എത്തണമെങ്കില്‍ ദാരിദ്ര്യത്തെ പരിപൂർണമായും തുടച്ചുമാറ്റണം. അത്തരത്തിലുള്ള സ്ഥലങ്ങളില്‍ എന്റെ അറിവില്‍ അപൂർവമായിട്ടേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഏത് കണ്ണഞ്ചിപ്പിക്കുന്ന വികസനമാണെങ്കിലും വിശക്കുന്ന വയറിന് മുന്നില്‍ ഒരു വികസനത്തിനും വിലയില്ല. എല്ലാവർക്കും കേരളപ്പിറവി ദിനാശംസകളും ഇന്ന് ജനിച്ചവർക്ക് ജന്മദിനാശംസകളും’ മമ്മൂട്ടി പറഞ്ഞു. പരിപാടിയില്‍ വിശിഷ്ടാതിഥിയായെത്തിയ മമ്മൂട്ടിക്ക് സർക്കാർ ഉപഹാരം നല്‍കി.
SUMMARY: Only extreme poverty has changed, poverty is still ahead: Mammootty













