ബെംഗളൂരു: സമകാലികതയുടെ ഏറ്റവും ശക്തവും സൂക്ഷ്മവുമായ വായനയും മാറ്റത്തിന്റെ പ്രേരകശക്തിയുമാകാൻ കഥകൾക്ക് കഴിയേണ്ടതുണ്ടെന്ന് എഴുത്തുകാരൻ സുരേഷ് കോടൂർ അഭിപ്രായപ്പെട്ടു. പലമ നവമാധ്യമ കൂട്ടായ്മയുടെ സെമിനാറിൽ കെ. ജയചന്ദ്രന്റെ “ഒന്ന് ബിയിലെ ബസന്തി” എന്ന കഥാസമാഹാരത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു സുരേഷ് കോടൂർ. ആസുരമായ ഇന്ത്യൻ വർത്തമാനത്തിന്റെ ജീവിതവ്യഥകളെ ഉറക്കെ പ്രക്ഷേപിക്കുന്ന മൊഴിമുദ്രകളാണ് ജയചന്ദ്രന്റെ കഥകളെന്ന് സുരേഷ് കോടൂർ കൂട്ടിച്ചേർത്തു.
വായനക്കാരനിൽ മാത്രം പൂർണ്ണത കൈവരിക്കുന്ന സവിശേഷ രചനകളാണ് ജയചന്ദ്രന്റെ കഥകളെന്ന് കവി ടി പി വിനോദ് പറഞ്ഞു. വാക്കിന്റെ ചുരുക്കത്തിലും, കഥയുടെ ദൃശ്യമാനം വിപുലമായ ഒരനുഭവലോകത്തെ വരച്ചിടുകയും ജീവിതത്തിന്റെ വേറിട്ട വായനയായി മാറുകയും ചെയ്യുന്നു. കവിതയ്ക്കും കഥയ്ക്കുമിടയിലെ അതിരുകളെ മാറ്റിവരയ്ക്കുന്ന ഇടപെടലായി ജയചന്ദ്രന്റെ രചനകൾ മാറുന്നു.- ടിപി വിനോദ് വിശദമാക്കി.
ശാന്തകുമാർ എലപ്പുള്ളി സെമിനാറിൽ അധ്യക്ഷത വഹിച്ചു. എസ് നവീൻ, സിന കെ എസ്, രമപ്രസന്ന, ശ്രീദേവി ഗോപാൽ, ബി എസ് ഉണ്ണികൃഷ്ണൻ, തങ്കച്ചൻ പന്തളം, ആർ വി ആചാരി, ജാഷിർ പൊന്ന്യം, ഒ. വിശ്വനാഥൻ, പൊന്നമ്മദാസ്, ഗീത നാരായണൻ, മോഹൻദാസ് എന്നിവർ സംവാദത്തിൽ പങ്കെടുത്തു. പുസ്തകത്തിന്റെ രചയിതാവ് കെ ജയചന്ദ്രൻ ചർച്ചയ്ക്ക് മറുപടി പറഞ്ഞു. സുദേവൻ പുത്തൻചിറ സ്വാഗതവും പി വി എൻ രവീന്ദ്രൻ നന്ദിയും പറഞ്ഞു.













