കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരിയായ യുവതി കസ്റ്റഡിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് നല്‍കിയ പരാതിയിലാണ് നടപടി. യുവതിയെ വടക്കേക്കര പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
ഡല്‍ഹിയില്‍ നിന്നാണ് യുവതി കൊച്ചിയിലേക്ക് എത്തിയതെന്നാണ് വിവരം. സൈബര്‍ സെല്ലിന്റെ അന്വേഷണത്തിലാണ് യുവതി വീഡിയോ ഇട്ടത് ഡല്‍ഹിയില്‍ നിന്നാണെന്ന സൂചന പോലീസിന് ലഭിച്ചത്.
പറവൂര്‍ സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയായതായി പരാതി ഉന്നയിച്ചതും പിന്നീട് തിരുത്തിപ്പറഞ്ഞതും. യുവതിയുടെ പരാതിയില്‍ രാഹുലിന്റെ അമ്മ ഉഷാകുമാരി, സഹോദരി കാര്‍ത്തി എന്നിവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഭര്‍ത്താവ് രാഹുല്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും ഫോണ്‍ ചാര്‍ജര്‍ കഴുത്തില്‍ കുരുക്കി ബെല്‍റ്റ് കൊണ്ട് പുറത്തടിച്ചുവെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍.
എന്നാല്‍ കേസിൽ നിലപാടു മാറ്റിയ യുവതി ഭർത്താവ് രാഹുൽ പി. ഗോപാലും വീട്ടുകാരും സ്ത്രീധനം ചോദിച്ചിട്ടില്ലെന്നു പറഞ്ഞു കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. യുവതിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാകാമെന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നത്. എന്നാല്‍ തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും നിലപാടു മാറ്റാൻ പ്രേരിപ്പിച്ചിട്ടില്ലെന്നും പറഞ്ഞു മറ്റൊരു വിഡിയോയും യുവതി പോസ്റ്റ് ചെയ്തു.
തിരുവനന്തപുരം, കോഴിക്കോട് സൈബര്‍ പൊലീസ് സംഘങ്ങളാണ് യുവതിക്കായി അന്വേഷണം നടത്തിയിരുന്നത്. പല ലോക്കേഷനുകളില്‍ നിന്നായാണ് യുവതി മൂന്ന് വിഡിയോകളും അപ് ലോഡ് ചെയ്തതെന്നാണ് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നത്.