അലഹാബാദ്: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി. പൗരത്വത്തിന്റെ കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനോട് തീരുമാനമെടുക്കാന്‍ അലഹബാദ് ഹൈക്കോടതി നിര്‍ദേശിച്ചു. ഡിസംബര്‍ 19ന് മുന്‍പായി തീരുമാനം അറിയിക്കണമെന്നാണ് നിര്‍ദേശം.
രാഹുല്‍ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്നാണ് ഹര്‍ജിക്കാരന്റെ വാദം. രാഹുലിന്റെ ബ്രിട്ടീഷ് പൗരത്വം സൂചിപ്പിക്കുന്ന തെളിവുകള്‍ ഉണ്ടെന്നും ഹര്‍ജിക്കാരന്‍ അവകാശപ്പെട്ടു. ഹര്‍ജി ഡിസംബര്‍ 19ന് കോടതി പരിഗണിക്കും.
അഭിഭാഷകനും ബിജെപി നേതാവുമായ വിഗ്‌നേഷ് ശിശിറാണ് ഹര്‍ജി സമര്‍പ്പിച്ചത്. വി.എസ്.എസ്. ശര്‍മ എന്നയാളുടെ അന്വേഷണത്തില്‍ കണ്ടെത്തിയ ചില തെളിവുകള്‍ തന്റെ പക്കലുണ്ടെന്നാണ് ഹര്‍ജിക്കാരന്‍ അവകാശപ്പെട്ടത്. ബ്രിട്ടീഷ് സര്‍ക്കാരുമായി നടത്തിയ ചില ഇ-മെയില്‍ വിവരങ്ങള്‍ കൈയിലുണ്ടെന്നാണ് അവകാശവാദം.
പൂര്‍ണവിവരങ്ങള്‍ കൈമാറാന്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിലപാടെങ്കിലും ശര്‍മ ചോദിച്ച ചില കാര്യങ്ങള്‍ സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ടെന്ന് ശിശിര്‍ ചൂണ്ടിക്കാട്ടി. ഇത് സിബിഐയെക്കൊണ്ട് അന്വേഷിപ്പിച്ച് യഥാര്‍ത്ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്.
TAGS: NATIONAL | RAHUL GANDHI
SUMMARY: Petition insc against citizenship of rahul gandhi