കോഴിക്കോട്: അവയവദാനത്തില്‍ പുതുചരിത്രംകുറിച്ച പത്തുമാസം പ്രായമുള്ള ആലിന്‍ ഷെറിന്‍റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയത്തുണ്ടായ വാഹനാപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം അഞ്ചുപേര്‍ക്ക് ജീവനേകിയാണ് കടന്നുപോയത്.
കോഴിക്കോട് പുതുതായി ആരംഭിക്കുന്ന പ്രത്യേക അവയവദാന മെഡിക്കല്‍ കേന്ദ്രത്തിന് ആലിൻ്റെ പേര് നല്‍കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. മരണശേഷവും മറ്റുള്ളവർക്ക് ജീവൻ പകർന്നുനല്‍കിയ ആലിൻ്റെ സ്മരണ എന്നും നിലനിർത്തുന്നതാകും സർക്കാർ തീരുമാനം. കോഴിക്കോട്ടെ ആലിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ നേരില്‍ കണ്ട മുഖ്യമന്ത്രി ആശ്വാസവാക്കുകള്‍ അറിയിച്ചു.
മല്ലപ്പളളി വാലുമണ്ണില്‍ അരുണിന്‍റെയും ഷെറിന്‍റെയും ഏകമകളായ ആലിന്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ്. ആരോഗ്യമന്ത്രി വീണാ ജോർജ്, സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കുഞ്ഞിന്റെ മുത്തച്ഛനോടും മുഖ്യമന്ത്രി സംസാരിച്ചു.
കുഞ്ഞിന്റെ കരള്‍, രണ്ട് വൃക്ക, ഹൃദയവാല്‍വ്, രണ്ട് നേത്ര പടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്. ഇതുവഴി 5 പേർക്കാണ് പുതുജീവൻ ലഭിച്ചത്. ഹെലികോപ്റ്റർ മാർഗം അവയവങ്ങള്‍ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനാണ് ആദ്യം ആലോചിച്ചതെങ്കിലും രാത്രിയില്‍ സിവില്‍ ഏവിയേഷൻ ഹെലികോപ്റ്റർ ഉപയോഗിക്കാൻ അനുവാദമില്ലാത്തതിനാല്‍ റോഡ് മാർഗം കൊണ്ട് വരികയായിരുന്നു.
SUMMARY: CM visits Aalin’s house; Country’s first organ transplant hospital will be named after Aalin















