ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണൽ ടെസ്റ്റിങ് ഏജന്‍സിക്കെതിരെ നടപടിയെടുത്ത് കേന്ദ്ര സര്‍ക്കാര്‍. 47 പേരെ പിരിച്ച് വിട്ടു. നടപടി ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടിക്കും നിർദേശം നൽകി. എൻടിഎയിലെ നിലവിലെ നടപടിക്രമങ്ങൾ പരിഷ്‌കരിക്കാനും കർശന നിർദേശം നല്‍കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് എന്‍ടിഎയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂട്ടപ്പിരിച്ച് വിടൽ നടപടി ഉണ്ടായത്. പിരിച്ച് വിട്ട ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എന്നാൽ പിരിച്ച് വിട്ട 47 ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ ഇതുവരെയും കേന്ദ്രസർക്കാർ പുറത്ത് വിട്ടിട്ടില്ല.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകളും ഫെലോഷിപ്പ് പരീക്ഷകളും നടത്തുന്നതിനായി 2017 ലാണ് സ്വയംഭരണാവകാശമുള്ള സ്ഥാപനമായി കേന്ദ്ര സർക്കാർ എൻടിഎ രൂപീകരിച്ചത്. ജെഇഇ, നീറ്റ് തുടങ്ങി ഇരുപതോളം ദേശീയതല പരീക്ഷകൾ നിലവിൽ നടത്തുന്നത് എൻടിഎ ആണ്. ഏജൻസിയെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു.
SUMMARY: Major reshuffle in National Testing Agency; Union Education Department dismisses 47 officials for lapses
















