തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ വൈദ്യുതി വിതരണത്തിൽ വീഴ്ച ഉണ്ടായ സംഭവത്തില്‍ പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി. രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസിയർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വൈദ്യുതി മുടങ്ങിയിട്ടും ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പിഡബ്ല്യുഡി മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും മന്ത്രിയുടെ നിർദ്ദേശിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ആശുപത്രിയില്‍ ഗുരുതര അനാസ്ഥ ഉണ്ടായത്. മൂന്ന് മണിക്കൂറിലേറെ നേരമാണ് കുഞ്ഞുങ്ങളും അമ്മമാരും കനത്ത ഇരുട്ടിൽ കഴിഞ്ഞത്. ഡോക്ടർമാർ ടോർച്ച് വെളിച്ചത്തിലായിരുന്നു രോഗികളെ നോക്കിയത്. രോഗികളുടെ കൂട്ടിരിപ്പുകാരുടെ കടുത്ത പ്രതിഷേധത്തിനൊടുവിൽ പുറത്തുനിന്നും ജനറേറ്റർ എത്തിച്ചാണ് വൈദ്യുതി പുനസ്ഥാപിച്ചത്. അത്യാഹിത വിഭാഗം അടക്കമുള്ള പ്രധാനപ്പെട്ട ആശുപത്രിയിൽ അറ്റകുറ്റപ്പണി നടത്തുമ്പോൾ വേണ്ട മുന്നൊരുക്കങ്ങൾ തയ്യാറാക്കുന്നതിലാണ് വിവിധ വിഭാഗങ്ങൾക്ക് വീഴ്ചയുണ്ടായത്. സംഭവത്തില്‍ ആരോഗ്യമന്ത്രിയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
സംഭവത്തിൽ അടിയന്തര നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. ഉടൻ വൈദ്യുതി പുനസ്ഥാപിക്കുമെന്ന പിഡബ്ല്യൂഡി അധികൃതരുടെ ഉറപ്പിന്മേൽ പകരം ജനറേറ്റർ എത്തിക്കാൻ തുടക്കത്തിൽ നടപടി എടുത്തില്ല. രണ്ടാമത്തെ ജനറേറ്ററിന്റെ കാര്യക്ഷമത പരിശോധിച്ചില്ല. രണ്ടാമത്തെ ജനറേറ്റർ പ്രവർത്തിക്കാതായപ്പോഴും അടിയന്തര നടപടി ഉണ്ടായില്ല. പുറത്തുനിന്ന് ജനറേറ്റർ എടുക്കുന്നതിൽ കാലതാമസമുണ്ടായെന്നുമാണ് പ്രാഥമിക കണ്ടെത്തൽ.
<BR>
TAGS : SUSPENSION | THIRUVANATHAPURAM
SUMMARY : Power outage at SAT: Suspension of two officials