തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷൻ പ്രേംകുമാറിനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കമെന്ന് റിപ്പോർട്ടുകൾ. ഇന്നലെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രേംകുമാറുമായി ചർച്ച നടത്തി ഇത് സംബന്ധിച്ച് ധാരണയായതായാണ് വിവിരം. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള നേതാക്കളും പ്രേംകുമാറുമായി സംസാരിച്ച് എല്ലാ പിന്തുണയും ഉറപ്പു നൽകിയതായാണ് വിവരം.
ചലച്ചിത്ര അക്കാദമിയിൽ നിന്ന് അപ്രതീക്ഷിതമായി നീക്കിയതിൽ തനിക്ക് നീതികേടാണ് ഉണ്ടായതെന്ന് പ്രേംകുമാർ നേരത്തെ വിമർശിച്ചിരുന്നു. ഇടത് തുടർഭരണം പാടില്ലെന്ന പരസ്യവിമർശനം ഉന്നയിച്ച സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദനെ സ്ഥാനത്ത് നിന്ന് മാറ്റാത്തതിനെ തുടർന്നാണ് പ്രേംകുമാർ തന്നെ മാറ്റിയതിലെ അമർഷം പരസ്യമാക്കി രംഗത്തെത്തിയത്. ഇരട്ടനീതി എന്നാണ് പ്രേംകുമാർ ഇതിനെ വിശേഷിപ്പിച്ചത്.
അതിനിടെ പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന പ്രേംകുമാറിനെ അനുനയിപ്പിക്കാനുള്ള സിപിഎം നീക്കങ്ങൾ ഫലം കണ്ടില്ല. പ്രേംകുമാറിനെ നേരിൽ കണ്ട് ചർച്ച നടത്തുന്നതിനായി മുതിർന്ന നേതാവ് കടകംപള്ളി സുരേന്ദ്രൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയെങ്കിലും കൂടിക്കാഴ്ച സാധ്യമാകാതെ മടങ്ങി. കടകംപള്ളി വീട്ടിലെത്തിയ സമയത്ത് പ്രേംകുമാർ അവിടെ ഇല്ലാതിരുന്നതാണ് ചർച്ചകൾ വഴിമുട്ടാൻ കാരണം.
SUMMARY: Premkumar may contest as Congress candidate in Kazhakkoottam















