വയനാട് : സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് ഫലം പൂർത്തിയാകുമ്പോൾ വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയും പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപിനും മിന്നും വിജയം. വോട്ടെണ്ണൽ തുടങ്ങിയത് മുതൽ ലീഡ് പിടിച്ച പ്രിയങ്കയ്ക്കും പ്രദീപിനും പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. അതേസമയം പാലക്കാട് തുടക്കത്തിൽ ലീഡ് ഉയർത്തിയത് ബിജെപിയുടെ സി കൃഷ്ണകുമാർ ആയിരുന്നു. പിന്നീട് രാഹുൽ മുന്നിലെത്തിയെങ്കിലും വീണ്ടും കൃഷ്ണകുമാർ ലീഡ് പിടിച്ചു. ആദ്യ മണിക്കൂറുകളിലെ ചാഞ്ചാട്ടത്തിന് ശേഷം ലീഡ് ഉയർത്തി വന്ന രാഹുൽ വമ്പൻ ഭൂരിപക്ഷത്തിൽ തന്നെയാണ് കന്നിയങ്കം വിജയിച്ചു കയറിയത്.
പ്രിയങ്കയെ വയനാട് ചേർത്തുപിടിച്ചതോടെ സ്വന്തമായത് 4,08,036 എന്ന സ്വപ്നഭൂരിപക്ഷം. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സഹോദരൻ രാഹുൽ ഗാന്ധി നേടിയ ഭൂരിപക്ഷത്തെ മറികടക്കുന്നതായി പ്രിയങ്കയുടെ അരങ്ങേറ്റം. വയനാടിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷങ്ങളിൽ രണ്ടാമത്തേതാണിത്. പ്രിയങ്ക 617942 വോട്ടുകൾ, സിപിഐയുടെ സ്ഥാനാർഥി സത്യൻ മൊകേരി 209906, ബിജെപി സ്ഥാനാർഥി നവ്യ ഹരിദാസ് 109202 ഇങ്ങനെയാണ് കണക്കുകൾ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുല്‍ ഗാന്ധി നേടിയ 3,64,422 വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രിയങ്ക മറികടന്നത്. അതേസമയം 2019 ലെ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ലീഡ് 4,31,770 ആയിരുന്നു.
2009-ലായിരുന്നു മണ്ഡലം രൂപീകൃതമായത്. വലിയ തിരഞ്ഞെടുപ്പ് ചരിത്രമൊന്നും അവകാശപ്പെടാനില്ലാത്ത വയനാടിന്റെ ചരിത്രം മാറിയത് 2019-ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി എത്തിയതോടെയാണ്. തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി ജയിച്ചെങ്കിലും റായ്ബറേലി നിലനിര്‍ത്തി വയനാട് ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മണ്ഡലം ഒഴിയുമ്പോള്‍ത്തന്നെ പ്രിയങ്കയാകും സ്ഥാനാര്‍ഥി എന്ന് രാഹുല്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു.
<br>
TAGS : WAYANAD | PRIYANKA GANDHI
SUMMARY : Priyanka enters the Lok Sabha with a win from Wayanad; Majority 4,08,036