കൊച്ചി: എഴുത്തുകാരനും ചിന്തകനുമായ എം കെ സാനു അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 99 വയസ്സായിരുന്നു. കഴിഞ്ഞ മാസം വീണതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ആയിരുന്നു മരണം സംഭവിച്ചത്. വീഴ്‌ചയില്‍ അദ്ദേഹത്തിൻ്റെ വലതു തുടയെല്ലിനും കഴുത്തിനും ഇടുപ്പെല്ലിനും പൊട്ടല്‍ സംഭവിച്ചിരുന്നു. ശ്വാസകോശത്തില്‍ ഉണ്ടായ അണുബാധയെ തുടര്‍ന്ന് അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു.
ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, ന്യൂമോണിയ, പ്രമേഹം എന്നിവ അലട്ടുന്നതായും സ്വകാര്യ ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. അധ്യാപകൻ, എഴുത്തുകാരൻ, മനുഷ്യാവകാശ പ്രവർത്തകൻ തുടങ്ങി സാനു മാഷിന് വിലാസങ്ങള്‍ പലതാണ്. എറണാകുളം മഹാരാജാസ് കോളേജില്‍ ദീർഘകാലം അധ്യാപകനായിരുന്നു അദ്ദേഹം.
1928 ഒക്ടോബർ 27ന് ആലപ്പുഴയിലെ തുമ്പോളിയിലാണ് ജനനം. അതീവ സമ്പന്നമായ കൂട്ടുകുടുംബത്തില്‍ ജനിച്ച എം കെ സാനു അകാലത്തില്‍ അച്ഛൻ മരിച്ചതോടെ ദാരിദ്ര്യത്തിലേക്ക് നീങ്ങി. സ്കൂള്‍ അധ്യാപകനായാണ് പൊതുരംഗല പ്രവേശം. പിന്നീട് വിവിധ സർക്കാർ കോളജുകളില്‍ അധ്യപക വൃത്തിയിലേർപ്പെട്ടു. 1958ല്‍ അഞ്ച് ശാസ്ത്ര നായകന്മാർ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ല്‍ വിമർശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983ല്‍ അധ്യാപനത്തില്‍ നിന്ന് വിരമിച്ചു.
സ്ഥാപകാധ്യക്ഷനായിരുന്ന മഹാകവി വൈലോപ്പിള്ളിയെ തുടർന്ന് 1986ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡൻ്റായി. കോണ്‍ഗ്രസ്സ് നേതാവ് എ എല്‍ ജേക്കബിനെ പരാജയപ്പെടുത്തി 1987ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്ന് ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചു. വിമർശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കർത്താവാണ് എം.കെ. സാനു.
കർമഗതി എന്നാണ് ആത്മകഥയുടെ പേര്. 2011 ല്‍, അദ്ദേഹം പത്മപ്രഭ സാഹിത്യ അവാർഡ് നേടി. 2011 -ല്‍ “ബഷീർ: ഏകാന്ത വീഥിയിലെ അവധൂതൻ” ജീവചരിത്രത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹനായി.
SUMMARY: Professor M.K. Sanu passes away