തിരുവനന്തപുരം: പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യ്ക്ക് ഇന്ന് അതീവ നിർണായകം. സംസ്ഥാനത്തിനകത്തും പുറത്തും പോലീസ് ഊർജ്ജിതമായി തിരച്ചിൽ നടത്തുന്നതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ടമുറിയിൽ വേണമെന്ന പ്രോസിക്യൂഷനും രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലാകും ആദ്യവാദം.
തനിക്കെതിരായ പരാതിയിലെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് രാഹുലിന്റെ വാദം. പീഡനാരോപണവും ഗർഭഛിദ്രം നടത്തിയെന്ന പരാതിയും മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുൽ നിരസിച്ചിട്ടുണ്ട്. ഇതിനായി ഡിജിറ്റൽ തെളിവുകളും രാഹുൽ ഹാജരാക്കിയിരുന്നു. എന്നാൽ രാഹുലിനെതിരെ തെളിവുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. പാലക്കാടും തിരുവനന്തപുരത്തും വിശദ അന്വേഷണം പ്രത്യേക സംഘം നടത്തിയിരുന്നു. ഒളിവിലുള്ള രാഹുലിനായി തമിഴ്‌നാട്ടിലും കര്‍ണാടകയിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കർണാടക – തമിഴ്നാട് അതിർത്തിയായ ബാഗല്ലൂരിലെ ഒരു റിസോർട്ടിലാണ് രാഹുൽ ഒളിവിൽ കഴിഞ്ഞിരുന്നത്. എന്നാൽ, രാഹുലിനെ തേടി പോലീസ് സംഘം സ്ഥലത്തെത്തുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം അവിടെ നിന്നും രക്ഷപ്പെട്ടു. നിലവിൽ തമിഴ്‌നാട്ടിലും കർണാടകയിലും രാഹുലിനായി തിരച്ചിൽ തുടരുകയാണ്.
അതേസമയം, കേസിന്റെ ഗൗരവം കണക്കിലെടുത്ത് വിഷയത്തിൽ കോൺഗ്രസ് നേതൃത്വം രാഹുലിനെതിരെ കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണെന്നും സൂചനയുണ്ട്.













