കൊച്ചി: ലോകായുക്ത നിയമഭേദഗതി ശരിവച്ച് ഹൈക്കോടതി. കോണ്‍ഗ്രസ് നേതാവ് രമേഷ് ചെന്നിത്തലയുടെ അടക്കം ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പിലാണ് സർക്കാർ മാറ്റം വരുത്തിയത്.
നേരത്തെ ലോകായുക്തയുടെ വിധി വന്നാല്‍ അത് അതേപടി നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥമായിരുന്നു. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം ലോകായുക്തയുടെ വിധി പുനഃപരിശോധിക്കാനുള്ള അധികാരം സർക്കാരിന് ലഭിക്കും. മന്ത്രിമാർക്കെതിരെയുള്ള വിധി മുഖ്യമന്ത്രിയും, മുഖ്യമന്ത്രിക്കെതിരെയുള്ള വിധി ഗവർണറും പുനഃപരിശോധിക്കണമെന്നാണ് ഭേദഗതിയിലെ പ്രധാന വ്യവസ്ഥ. സംസ്ഥാന സർക്കാരിന് ഇത്തരമൊരു നിയമഭേദഗതി കൊണ്ടുവരാൻ അധികാരമുണ്ടെന്നും ഇത് ഭരണഘടനാപരമാണെന്നും കോടതി നിരീക്ഷിച്ചു.
ലോകായുക്തയുടെ ശിപാർശയില്‍ മൂന്ന് മാസത്തിനുള്ളില്‍ ബന്ധപ്പെട്ട അധികാരികള്‍ തീരുമാനം എടുക്കണം. ഈ സമയപരിധിക്കുള്ളില്‍ തീരുമാനമെടുത്തില്ലെങ്കില്‍ ലോകായുക്തയുടെ ശിപാർശ അംഗീകരിച്ചതായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി. കെ.ടി. ജലീലിന് മന്ത്രിസ്ഥാനം നഷ്ടമായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഈ ഭേദഗതി വേഗത്തിലാക്കിയത്.
SUMMARY: Ramesh Chennithala suffers another setback; High Court upholds Lokayukta law amendment















