ബെംഗളൂരു: ശിവാജിനഗർ നടപ്പാത ഒഴിപ്പിക്കൽ നടപടിക്കിടെ സർക്കാർ ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം; 10 പേർ അറസ്റ്റിൽ
ബെംഗളൂരു: ശിവാജിനഗർ ബസ് സ്റ്റാൻഡിന് സമീപം നടപ്പാതയിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനിടെ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ആക്രമിച്ച സംഭവത്തിൽ 10 പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്.
ചൊവ്വാഴ്ച രാവിലെ ആരംഭിച്ച ഒഴിപ്പിക്കൽ നടപടിക്കിടെയാണ് ഒരു സംഘം ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുകയും ആക്രമണം നടത്തുകയും ചെയ്തത്. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ഗൗതം ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ റോഡിലേക്ക് വലിച്ചിഴച്ച് മർദിച്ചതായും ഒരു വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരെ പെപ്പർ സ്പ്രേ പ്രയോഗിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.
സംഭവത്തെ തുടർന്ന് പ്രദേശത്ത് വൻ പൊലീസ് സന്നാഹം വിന്യസിക്കുകയും സ്ഥിതി നിയന്ത്രണവിധേയമാക്കുകയും ചെയ്തു. ആക്രമണത്തിൽ പങ്കെടുത്ത 10 പേരെ ഉടൻ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. പ്രധാന പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.
സംഭവത്തെ അപലപിച്ച നഗരവികസന മന്ത്രി കൃഷ്ണ ബൈരെഗൗഡ, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
SUMMARY: Attack on government officials during sidewalk clearance operation; 10 arrested
















