ബെംഗളൂരു: ഹാസനിലെ ഫാം ഹൗസില്‍ വച്ച് 48 വയസ്സുള്ള വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ ജനതാദള്‍ (എസ്) മുന്‍ എംപി പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷയും 5 ലക്ഷം രൂപ പിഴയും. ബെംഗളൂരുവിലെ ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക കോടതിയുടേതാണ് വിധി. പ്രജ്വലിന്റേത് അതീവ ഗുരുതരമായ കുറ്റമെന്ന് കോടതി നിരീക്ഷിച്ചു. തനിക്ക് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് പ്രജ്വല്‍ രേവണ്ണ ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി.
പത്ത് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഏഴ് ലക്ഷം അതിജീവിതയ്ക്ക് നല്‍കും. കേസില്‍ പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനാണെന്ന് ബെംഗളൂരുവിലെ പ്രത്യേക കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. പ്രജ്വലിനെതിരെയുള്ള നാല് കേസുകളില്‍ ആദ്യത്തെ കേസിലാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഹാസനിലുള്ള രേവണ്ണ കുടുംബത്തിന്റെ ഫാം ഹൗസില്‍ ജോലിക്കാരിയായിരുന്ന 48കാരി നല്‍കിയ പരാതിയില്‍ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.
2021ല്‍ രണ്ടുതവണ മാനഭംഗത്തിനിരയാക്കിയെന്നും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തിയെന്നുമാണ് കേസ്. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ 26 തെളിവുകള്‍ കോടതി നേരത്തെ പരിശോധിച്ചിരുന്നു. പ്രജ്വല്‍ നിരവധി സ്ത്രീകളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് ഇവർ പരാതി നല്‍കിയത്.
പ്രജ്വലിനെതിരെ മൊഴികൊടുക്കാതിരിക്കാൻ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയതിന് പ്രജ്വലിന്റെ അച്ഛനും എം എല്‍ എയുമായ എച്ച് ഡി രേവണ്ണയെയും അമ്മ ഭവാനി രേവണ്ണയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ജൂലായ് 18ന് വാദം പൂർത്തിയാക്കിയ കേസ് ബുധനാഴ്ച വിധി പറയാനായി മാറ്റിയിരുന്നെങ്കിലും ചില കാര്യങ്ങളില്‍ വ്യക്തത വേണ്ടതിനാല്‍ ജഡ്ജി സന്തോഷ് ഗജാനൻ ഭട്ട് വിധി പ്രസ്താവം മാറ്റിവയ്ക്കുകയായിരുന്നു.
ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തല്‍, വീഡിയോ ചിത്രീകരിക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ നാല് ക്രിമിനല്‍ കേസുകളാണ് പ്രജ്വലിനെതിരെയുള്ളത്. നിലവില്‍ പരപ്പന അഗ്രഹാര ജയിലില്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ് പ്രജ്വല്‍. മുൻ പ്രധാനമന്ത്രിയും ജെ ഡി എസ് നേതാവുമായ എച്ച് ഡി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍.
SUMMARY: Rape case; Prajwal Revanna gets life imprisonment