കൊളംബോ: ശ്രീലങ്കയിൽ പുതുചരിത്രം കുറിച്ച് മാർക്സിസ്റ്റ് നേതാവ് അനുര കുമാര ദിസനായകെ. നാഷനൽ പീപ്പിൾ പവർ സഖ്യത്തിന്റെ ( എൻപിപി) അനുര കുമാര ദിസനായകെയെ ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ശ്രീലങ്കയെ സാമ്പത്തിക അസ്ഥിരതയിലേക്ക് തള്ളിവിട്ട രജപക്സെ കുടുംബാധിപത്യത്തെ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കിയതിന് പിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടിയുടെ കരങ്ങളില്‍ ശ്രീലങ്കൻ ജനത ഭരണമേല്‍പ്പിച്ചു.
2022ൽ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികപ്രതിസന്ധി നേരിട്ടശേഷം രാജ്യത്ത് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പിലാണ് ഇടതുസഖ്യത്തിന്റെ ജയം. തിരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ ദിസനായകെ തന്നെയായിരുന്നു മുന്നേറിയിരുന്നത്. 22 ഇലക്ട്രല്‍ ജില്ലകളിലെ 13,400 പോളിങ് സ്റ്റേഷനുകളിലായി ശനിയാഴ്ചയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള പോളിങ് നടന്നത്. 17 ദശലക്ഷം വോട്ടര്‍മാരാണുള്ളത്. 75% പോളിംഗ് രേഖപ്പെടുത്തി.
അധികാരത്തുടര്‍ച്ചയ്ക്കായ് സ്വതന്ത്രനായി മത്സരിച്ച റനില്‍ വിക്രമസിംഗെയും ഇടതുപാര്‍ടിയായ ജെവിപിയുടെ അനുര കുമാര ദിസനായകെയും പ്രതിപക്ഷനേതാവായ സജിത് പ്രേമദാസയും മുന്‍പ്രസിഡന്റ് മഹീന്ദ രജപക്‌സെയുടെ മകന്‍ നമല്‍ രജപക്‌സെയുമാണ് മത്സരരംഗത്തുണ്ടായിരുന്നത്. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ രണ്ടാം സ്ഥാനത്തും പ്രസിഡന്റ് റനില്‍ വിക്രമസിംഗെ മൂന്നാം സ്ഥാനത്തുമെത്തി. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ശ്രീലങ്കന്‍ തിരഞ്ഞെടുപ്പ് ഇത്രയും ശക്തമായ ചതുഷ്‌കോണമത്സരത്തെ അഭിമുഖീകരിച്ചത്.
വടക്കന്‍ മധ്യ ശ്രീലങ്കയിലെ അനുരാധപുര ജില്ലയില്‍ നിന്നുള്ള കര്‍ഷക തൊഴിലാളിയായിരുന്നു അനുരയുടെ അച്ഛന്‍. 1990 കളില്‍ വിദ്യാര്‍ഥി നേതാവായാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. 2000-ല്‍ പാര്‍ലമെന്റ് സീറ്റ് നേടിയതാണ് ആദ്യത്തെ പ്രധാന മുന്നേറ്റം. പിന്നീട്, പ്രസിഡന്റ് ചന്ദ്രിക ബണ്ഡാരനായകെ കുമാരതുംഗ സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിയായി. ഒരു വര്‍ഷത്തിനുശേഷം അദ്ദേഹം രാജിവച്ചു. അടുത്തിടെ പാര്‍ലമെന്റില്‍ പ്രതിപക്ഷ ചീഫ് വിപ്പായിരുന്നു.
<br>
TAGS : SRILANKA | ELECTION
SUMMARY : Red flag raised in Sri Lanka; Marxist-Leninist party in power