ബെംഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായവർക്കായി പരിശോധന തുടരുമെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടം അറിയിച്ചു. ഐബോഡ് ഡ്രോൺ പരിശോധനയിൽ ലോഹ സാന്നിധ്യം കണ്ടെത്തിയ സ്പോട്ടുകളിലായിരിക്കും ഇനിമുതൽ തിരച്ചിൽ നടക്കുക. നാവിക സേന മടങ്ങിയതിനാൽ പ്രാദേശിക സംവിധാനം ഉപയോഗിച്ചാണ് പരിശോധന നടക്കുക.
ശക്തമായ ലോഹസാന്നിധ്യം കണ്ടെത്തിയ സിപിഎം 4 സ്പോട്ടിൽ ചൊവ്വാഴ്ച തിരച്ചിൽ നടത്തിയെങ്കിലും അർജുന്റെ ലോറിയുടെ ഭാഗമായ ഒന്നും കണ്ടെത്താനായില്ല. ഉത്തര കന്നഡ ജില്ലയിൽ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എന്നാൽ ഇതു തിരച്ചിലിനെ ബാധിക്കില്ലെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. ചൊവ്വാഴ്ച നടന്ന തിരച്ചിലിൽ അർജുന്റെ ലോറിയുടെ ഭാഗങ്ങൾ ഒന്നും കണ്ടെത്താനായില്ലായിരുന്നു.
പുഴയിൽ പതിച്ച ടാങ്കർ ലോറിയുടെ മഡ് ഗാർഡ് മാത്രമാണ് കണ്ടെത്തിയത്. സിപി4 കേന്ദ്രീകരിച്ച് വിശദമായ തിരച്ചിൽ നടത്തിയാൽ ലോറി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് റിട്ട. മേജർ ജനറൽ എം.ഇന്ദ്രബാലൻ പറഞ്ഞു. ഐബോഡ് ഡ്രോൺ പരിശോധനയിൽ കണ്ടെത്തിയ നാല് സ്‌പോട്ടുകളാണ് റിട്ട മേജർ ജനറൽ എം. ഇന്ദ്രബാലൻ ദൗത്യ സംഘത്തിന് വീണ്ടും അടയാളപ്പെടുത്തി നൽകിയിട്ടുള്ളത്.
TAGS: ARJUN | LANDSLIDE
SUMMARY: Rescue mission for Arjun to continue today amid bad weather