ബെംഗളൂരു: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും നേരിടാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിക്കണമെന്ന് സിദ്ധരാമയ്യ എല്ലാ ജില്ലാ കലക്ടർമാർക്കും നിർദേശം നൽകി. ജലാശയങ്ങളിലെ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ഫലപ്രദമായ വെള്ളപ്പൊക്ക നിയന്ത്രണത്തിനുള്ള നടപടികൾ സ്വീകരിക്കാനും ശ്രദ്ധ നൽകണം.
തീരപ്രദേശങ്ങളിലും മലയോര മേഖലകളിലും ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജില്ലാ കളക്ടർമാരോട് ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. വെള്ളപ്പൊക്ക നിയന്ത്രണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ജില്ലാ ചുമതലയുള്ള മന്ത്രിമാരോട് സിദ്ധരാമയ്യ ആവശ്യപ്പെട്ടിട്ടുണ്ട്. സമയബന്ധിതമായ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഉറപ്പാക്കി, സന്തുലിതാവസ്ഥയിൽ വെള്ളപ്പൊക്ക സാഹചര്യം കൈകാര്യം ചെയ്യാൻ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ദുരിതബാധിത പ്രദേശങ്ങളിൽ കെയർ സെൻ്ററുകൾ തുറക്കുന്നതും പ്രളയബാധിതർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതും മുൻഗണനാടിസ്ഥാനത്തിൽ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനം വർധിപ്പിക്കാൻ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറക്കാനും സിദ്ധരാമയ്യ നിർദേശിച്ചു.
TAGS: KARNATAKA | RAIN UPDATES
SUMMARY: Karnataka cm directs officials to take precautionary measures amid heavy rain