വാഷിംഗ്ടണ്‍: ഇലോണ്‍ മസ്കിന്റെ പ്രമുഖ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സിന്റെ നാല് ടണ്‍ ഭാരമുള്ള റോക്കറ്റ് ഭാഗം ചന്ദ്രന്റെ പ്രതലത്തില്‍ ശക്തിയോടെ ഇടിച്ചിറങ്ങിയതായി റിപ്പോർട്ട്. മണിക്കൂറില്‍ 8,700 കിലോമീറ്റർ വേഗതയിലാണ് ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ രണ്ടാം ഘട്ട ഭാഗം ചന്ദ്രനില്‍ പതിച്ചതെന്നാണ് നിഗമനം.
ഇതുമൂലം ഭൂമിക്ക് യാതൊരുവിധ ഭീഷണിയുമില്ലെന്ന് നാസ വ്യക്തമാക്കിയെങ്കിലും ബഹിരാകാശ ഗവേഷകർക്ക് ഇത് അപൂർവമായ പഠനാവസരമാണ് ഒരുക്കിയിരിക്കുന്നത്. 2025 ജനുവരിയില്‍ ഫയർഫ്ലൈ എയറോസ്പേസിന്റെ ലൂണാർ ലാൻഡർ ദൗത്യത്തിനായി വിക്ഷേപിച്ച ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ ഭാഗം പ്രവർത്തനരഹിതമായി ബഹിരാകാശത്ത് അലഞ്ഞുതിരിയുകയായിരുന്നു ഇതുവരെ.
ദൗത്യം പൂർത്തിയാക്കിയ ശേഷം റോക്കറ്റ് ഭാഗത്തിലെ ഇന്ധനം പൂർണ്ണമായും തീർന്നിരുന്നു. തുടർന്ന് സൂര്യന്റെ പ്രകാശവും ഗുരുത്വാകർഷണ വ്യതിയാനങ്ങളും മൂലം ഇതിന്റെ സഞ്ചാരപഥം മാറുകയും ഒടുവില്‍ ചന്ദ്രനിലേക്ക് പതിക്കുകയുമായിരുന്നു. ചന്ദ്രന്റെ വടക്കൻ അർദ്ധഗോളത്തിലെ ഐൻസ്റ്റീൻ ഗർത്തത്തിന് സമീപമാണ് അവശിഷ്ടങ്ങള്‍ പതിച്ചത്.
SUMMARY: SpaceX rocket part crashes into the Moon
















