ബെംഗളൂരു: കർണാടകയിലെ സുള്ള്യയിൽ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപെടുത്തിയ കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി കണ്ണൂരിൽ അറസ്റ്റിൽ. കൊലപാതകക്കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ആണ് കഴിഞ്ഞ രണ്ട് വർഷമായി ഒളിവിലായിരുന്ന മുഖ്യപ്രതിയെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ഖത്തറിൽ നിന്നെത്തിയ അബ്ദുൾ റഹ്മാനെയാണ് ഇന്ന് കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് എൻ.ഐ.എ സംഘം പിടികൂടിയത്.
റഹ്‌മാനും ഒളിവിലുള്ള മറ്റ് രണ്ട് പേരുള്‍പ്പെടെ നാല് പ്രതികളെ എന്‍ഐഎ ഈ വര്‍ഷം ഏപ്രിലില്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. കുറ്റപത്രത്തില്‍ ആകെ 28 പേരാണ് ഉള്ളത്.
പിഎഫ്ഐ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം റഹ്‌മാന്‍ കേസിലെ പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കി നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് എന്‍ഐഎ പ്രസ്താവനയില്‍ പറഞ്ഞു. അക്രമികളെ അറസ്റ്റ് ചെയ്തതിന് ശേഷം റഹ്‌മാന്‍ ഖത്തറിലേക്ക് കടക്കുകയായിരുന്നു.
ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെല്ലാരെ ഗ്രാമത്തില്‍ 2022 ജുലായ് 26-നാണ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെടുന്നത്. ബെല്ലാരയ്ക്ക് സമീപം കോഴിക്കട ഉടമയായ പ്രവീണ്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ സംഘം വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. |
SUMMARY: Suspect in Karnataka BJP leader’s murder case arrested at Kannur airport