ബെംഗളൂരു: ജനാധിപത്യത്തിൽ വിശ്വാസമില്ലാതാക്കി ജനാധിപത്യപൂർവ്വ സമൂഹങ്ങളുടെ മാനസികഘടനയിലേക്ക് ജനങ്ങളെ വഴിനടത്തുകയാണ് ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ തന്ത്രങ്ങളിൽ പ്രധാനപ്പെട്ടതെന്ന് ശാന്തകുമാർ എലപ്പുള്ളി പറഞ്ഞു. തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാറിൽ “അട്ടിമറിക്കപ്പെടുന്ന ജനാധിപത്യ മൂല്യങ്ങളും മാധ്യമങ്ങളും ” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
കോർപ്പറേറ്റ് മൂലധന താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ എളുപ്പമാകുന്ന വിധത്തിൽ വാർത്താമാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിട്ടുകൊണ്ടാണ് ഭരണകൂടം ഇത് സാധ്യമാക്കുന്നത്. സ്വതന്ത്രമായി നിലകൊളളുന്ന ഭരണഘടനയുടെ നാലാംതൂൺ (the fourth estate) എന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങളിൽ വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തിയും തകർത്തെറിഞ്ഞും എതിർശബ്ദങ്ങളെ ഇല്ലായ്മചെയ്യുന്നു. തെരഞ്ഞെടുക്കാനുളള അവസരമേ ഇല്ലാതാക്കി ഏക ശിലാ സംവിധാനത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാനുളള അത്യന്തം ഭീഷണമായ അവസ്ഥയെ പ്രതിരോധിക്കുകയെന്നതാണ് ജനാധിപത്യ മതേതര ശക്തികൾക്ക് നിറവേറ്റാനുളള ഏറ്റവും വലിയ ദൗത്യമെന്നും അദ്ദേഹം വിശദമാക്കി. അനിത ചന്ദ്രോത്ത് ചർച്ച ഉദ്ഘാടനം ചെയ്തു. മോഹൻദാസ് അധ്യക്ഷത വഹിച്ചു. തുടർന്നുള്ള ചർച്ചയിൽ സി. ചന്ദ്രശേഖരൻ നായർ, കെ. ദാമോദരൻ, സി. കുഞ്ഞപ്പൻ, ആർ. വി. പിള്ള, പൊന്നമ്മ ദാസ്, ഇ. ആർ. പ്രഹ്ളാദൻ എന്നിവർ സംസാരിച്ചു പ്രദിപ്. പി. പി നന്ദി പറഞ്ഞു.
<BR>
TAGS : THIPPASANDRA FRIENDS ASSOCIATION