ബെംഗളൂരു : സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍റെ പേരില്‍ അഞ്ചുകോടിരൂപ തട്ടാൻശ്രമിച്ചെന്ന കേസിൽ മൂന്ന് മലയാളികള്‍ അറസ്റ്റിലായി. തൃശ്ശൂർ സ്വദേശികളായ ചാൾസ് മാത്യൂസ്, ബിനോജ്, കോഴിക്കോട് സ്വദേശി ശക്തിധരൻ പാനോളി എന്നിവരെയാണ് ബെംഗളൂരു കൊമേഴ്‌സ്യൽ സ്ട്രീറ്റ് പോലീസ് അറസ്റ്റുചെയ്തത്. ബെംഗളൂരു ഇൻഫൻട്രി റോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി (ഐ.സി.സി.എസ്.എൽ.) ഫയൽ ചെയ്ത കേസിൽ ബെംഗളൂരു അഡീഷണൽ ചീഫ് മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് അറസ്റ്റ്. ചാൾസ് മാത്യുവിനെയും ബിനോജിനെയും എറണാകുളത്തുനിന്നും ശക്തിധരനെ കോഴിക്കോട്ടുനിന്നുമാണ് പിടികൂടിയത്. ബെംഗളൂരു കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ബെംഗളൂരു സ്വദേശിയായ സുധീർ ഗൗഡയും കേസിൽ പ്രതിയാണ്. ഇയാള്‍ ഒളിവിലാണ്.
ചാൾസ് മാത്യൂസും ബിനോജും ഐ.സി.സി.എസ്.എല്ലിന്റെ തൃശ്ശൂർ റീജണൽ ഓഫീസിലെ മുൻ ജീവനക്കാരാണ്. ഇവർ സ്ഥാപനം വിട്ടശേഷം ശക്തിധരൻ പാനോളിയെ കൂട്ട് പിടിച്ച് ഇടനിലക്കാർ മുഖാന്തരം ഭീഷണിപ്പെടുത്തി അഞ്ചുകോടി രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി. കമ്പനിയുടെ പേരില്‍ വ്യാജ വെബ് സൈറ്റ് തയ്യാറാക്കി നിക്ഷേപകരില്‍ നിന്നും പണം തട്ടിയതായും പരാതിയില്‍ ആരോപിക്കുന്നു.
<BR>
TAGS : ARRESTED | MONEY FRAUD
SUMMARY : Three Malayalis arrested for attempting to defraud money in the name of a money transfer firm