ബെംഗളൂരു: മൈസൂരു ജില്ലയിലെ ടി. നരസിപുര ബൂദഹള്ളി ഗ്രാമത്തിൽ ഇഷ്ടികചൂള തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു. ഞായറാഴ്ച രാവിലെ ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. രാജേഷ് (32), നാഗരാജു (35), നാരായൺ (40) എന്നിവരാണ് മരിച്ചത്. ബൂദഹള്ളി സ്വദേശികളായ മൂവരും പ്രദേശത്തെ സിദ്ധരാജു എന്ന ആളുടെ ഉടമസ്ഥതയിലുള്ള ഇഷ്ടിക നിർമ്മാണ യൂണിറ്റിൽ ജോലി ചെയ്യുകയായിരുന്നു. ചൂളയില്‍ നിന്നും ചുട്ടുപഴുത്ത ഇഷ്ടികകൾ നീക്കം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. രാജേഷും നാരായണും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി. ഇവരെ രക്ഷിക്കാൻ ശ്രമിച്ച നാഗരാജുവും അവശിഷ്ടങ്ങൾക്കടിയിൽപ്പെടുകയായിരുന്നു. നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്നുപേരെയും ജീവനോടെ പുറത്തെടുക്കാനായില്ല.
ടി. നരസിപുര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മൈസൂരുവിലെ കെ.ആർ. ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഇഷ്ടിക നിർമ്മാണ യൂണിറ്റിന്റെ ഉടമ സിദ്ധരാജുവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തിന് പിന്നാലെ ഇയാൾ ഒളിവിലായതായും പോലീസ് അറിയിച്ചു. അപകട കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ചയുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.
SUMMARY: Three workers die in brick kiln collapse in Mysuru; owner absconding
















