കൊച്ചി: പുലിപ്പല്ല് കേസില്‍ പിടിയിലായ റാപ്പർ വേടനെ രണ്ട് ദിവസത്തേക്ക് വനംവകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടു. നാളെ വിയ്യൂരുള്ള ജ്വല്ലറിയില്‍ തെളിവെടുപ്പ് നടത്തും. കേസില്‍ തെളിവ് ശേഖരിക്കണം നടത്തേണ്ടതുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു. പെരുമ്പാവൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വേടനെ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടത്.
ബുധനാഴ്ച വൈകീട്ട് അഞ്ചുമണിക്ക് പ്രതിയെ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. പുലിപ്പല്ല് കൈവശം വെച്ചെന്ന കേസില്‍ വേടനെതിരെ ഗുരുതരവകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വേടനുമായി തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിലും തൃശ്ശൂരിലെ വീട്ടിലും വനംവകുപ്പ് തെളിവെടുപ്പ് നടത്തും. ഇവിടങ്ങളില്‍ കൂടുതല്‍ പരിശോധനയും നടത്തും. പുലിപ്പല്ല് ലോക്കറ്റില്‍ മോഡിഫിക്കേഷൻ ചെയ്ത തൃശ്ശൂർ വിയ്യൂരിലെ ജൂവലറിയില്‍ എത്തിച്ചും വേടനുമായി അന്വേഷണസംഘം തെളിവെടുക്കും.
അതിനിടെ, വനംവകുപ്പ് കേസില്‍ വേടൻ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. മെയ് രണ്ടിന് കോടതി ജാമ്യാപേക്ഷ പരിഗണിക്കും. കഴിഞ്ഞദിവസം തൃപ്പൂണിത്തുറയിലെ ഫ്ളാറ്റില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് വേടനെയും ഒപ്പമുണ്ടായിരുന്ന എട്ടുപേരെയും പോലീസ് പിടികൂടിയത്. ഫ്ളാറ്റില്‍നിന്ന് ആറുഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു. ഇതിനിടെയാണ് വേടൻ ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് വനംവകുപ്പിനെ വിവരമറിയിച്ചു.
പരിശോധനയില്‍ ഇത് പുലിപ്പല്ലാണെന്ന് സ്ഥിരീകരിച്ചതോടെയാണ് വേടനെതിരേ മൃഗവേട്ട ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി വനംവകുപ്പ് കേസെടുത്തത്. ഇതോടെ കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ചെങ്കിലും വേടൻ വനംവകുപ്പിന്റെ കസ്റ്റഡിയിലായി. തുടർന്ന് വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
TAGS : VEDAN
SUMMARY : Tiger tooth case; Vedan in custody of Forest Department