ബെംഗളൂരു: യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കൽ, മോശം പേരുമാറ്റം, സവാരി കാൻസൽ ചെയ്യുക എന്നിങ്ങനെയുള്ള പെരുമാറ്റങ്ങൾക്ക് ഓട്ടോ ഡ്രൈവർമാർക്കെതിരെ രജിസ്റ്റർ ചെയ്തത് 5000ത്തോളം കേസുകളാണെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഈ വർഷം ജൂലൈ 31 വരെ സവാരി കാൻസൽ ചെയ്തതിനു ഓട്ടോ ഡ്രൈവർമാർക്കെതിരെ 2,586 കേസുകളും, അനിത നിരക്ക് ആവശ്യപ്പെട്ടതിന് 2,582 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2022-ലെയും 2023-ലെയും കണക്കുകളെക്കാൾ കൂടുതലാണിത്.
എല്ലാ ദിവസവും ഓട്ടോ ഡ്രൈവർമാരുടെ അനാസ്ഥക്കെതിരെ ഒന്നോ അതിലധികമോ സ്പെഷ്യൽ ഡ്രൈവ് പോലീസ് നടത്തുന്നുണ്ട്. ഡ്രൈവർമാർക്കെതിരെ പൊതുജനങ്ങളിൽ നിന്ന് ധാരാളം പരാതികൾ ലഭിക്കുന്നതിനാലാണിത്. മെട്രോ സ്‌റ്റേഷനുകൾ, റെയിൽവേ സ്‌റ്റേഷനുകൾ, മാളുകൾ, ആശുപത്രികൾ തുടങ്ങി ആളുകളുടെ തിരക്ക് കൂടുതലുള്ള സ്ഥലങ്ങളിലാണ് സ്പെഷ്യൽ ഡ്രൈവ് നടത്തിയത്. അതേസമയം, ഇന്ധനം, ഓട്ടോസ്പെയർ പാർട്സ് എന്നിവയ്ക്ക് വിലക്കയറ്റം വന്നതോടെ കൂടുതൽ പണം ആവശ്യപ്പെടാതെ സവാരി നടത്തുക അസാധ്യമായിക്കൊണ്ടിരിക്കുകയാണെന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാർ പറഞ്ഞു.
ട്രാഫിക് പോലീസ് നഗരത്തിലുടനീളം 18 പ്രീപെയ്ഡ് ഓട്ടോ റിക്ഷാ കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ 17 എണ്ണം നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഒരു ദിവസം 1,000–1,500 റൈഡുകൾ ഈ കൗണ്ടറുകളിലൂടെ ബുക്ക് ചെയ്യപ്പെടുന്നുമുണ്ട്. എന്നാൽ, രാത്രി 10 മണിയോടെ ഇത്തരം കൗണ്ടറുകളിൽ പലതും പൂട്ടുന്നതിനാൽ രാത്രികാലങ്ങളിൽ ഓട്ടോ ഡ്രൈവർമാർ പറയുന്ന അമിത വിലയാണ് യാത്രക്കാരുടെ പ്രധാന പ്രശ്നം.
TAGS: BENGALURU | TRAFFIC POLICE
SUMMARY: Bengaluru Traffic Police book over 5,000 complaints against auto drivers