ബെംഗളൂരു: ബിഎംടിസി ബസ് ജീവനക്കാർക്കെതിരായ തുടർച്ചയായി ആക്രമണങ്ങളിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്‌ഡി. ഒരാഴ്ചക്കിടെ മൂന്ന് തവണയാണ് ബിഎംടിസി ജീവനക്കാർക്ക് നേരെ യാത്രക്കാർ ആക്രമണം നടത്തിയത്. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ ഗതാഗത മന്ത്രി ബെംഗളൂരു പോലീസ് കമ്മീഷണർ ബി. ദയാനന്ദയോട് ആവശ്യപ്പെട്ടു.
ടിക്കറ്റ് തർക്കത്തിന്റെ പേരിൽ ഒക്ടോബർ 18ന് ബിഎംടിസി കണ്ടക്ടറെ യാത്രക്കാരൻ മർദിച്ചിരുന്നു. ഇതിനു പിന്നാലെ ഒക്ടോബർ 24ന് പാസ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ബിഎംടിസി കണ്ടക്ടറെ യാത്രക്കാരൻ കല്ലുകൊണ്ട് ആക്രമിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ കണ്ടക്ടർ നിലവിൽ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്.
ഒക്ടോബർ 26ന് കാനറ ബാങ്ക് ബസ് സ്റ്റോപ്പിന് സമീപം ബിഎംടിസി ഡ്രൈവറേയും, കണ്ടക്ടറെയും ബൈക്കിലെത്തിയ രണ്ട് പേർ ആക്രമിച്ചിരുന്നു. വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ പരുക്കേറ്റ ജീവനക്കാർ നിലവിൽ ബൗറിങ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ബിഎംടിസി മാനേജിംഗ് ഡയറക്ടർ ആർ. രാമചന്ദ്രൻ സിറ്റി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
TAGS: BENGALURU | BMTC
SUMMARY: Following attacks on BMTC staff, Karnataka Transport Minister Ramalinga Reddy urges Bengaluru police to take action