വാഷിങ്ടണ്‍: അമേരിക്കയിലേക്കുള്ള വിദേശ പൗരന്‍മാരുടെ പ്രവേശന വിലക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഡോണൾഡ് ട്രംപ് സര്‍ക്കാര്‍. 36 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് കൂടി യുഎസ് പ്രവേശനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നീക്കമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ പട്ടികയില്‍ 25 ഓളം രാജ്യങ്ങളും ആഫ്രിക്കന്‍ ഭൂഘണ്ഡത്തില്‍ നിന്നുള്ളതാണെന്നാണ് വിവരം. അമേരിക്കയുടെ അടുത്ത പങ്കാളികളായ ഈജിപ്ത്, ജിബൂട്ടി തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാർക്കും യാത്രാ നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് സൂചന.
ജൂണ്‍ ആദ്യവാരത്തില്‍ പന്ത്രണ്ട് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് യുഎസ് പ്രവേശനം നിഷേധിച്ചും ഏഴ് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് യുഎസ് പ്രവേശനത്തിന് കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തി ട്രംപ് ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ രാജ്യങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നത്.
പുതിയ പട്ടികയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ക്ക് വിസ വിലക്കുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കും എന്നാണ് വിവരം. പട്ടികയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളിലെ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച മെമ്മോ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഒപ്പുവച്ച് അറിയിപ്പില്‍ രാജ്യങ്ങള്‍ക്ക് മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും നടപ്പാക്കുന്നതിന് 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ബുധനാഴ്ച മുതല്‍ ആണ് മെമ്മോ പ്രാബല്യത്തിലുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം റിപ്പോര്‍ട്ടുകളെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് തയ്യാറായിട്ടില്ല. അമേരിക്കയിലേക്കുള്ള കുടിയേറ്റം തടയുമെന്ന ട്രംപിന്റെ പ്രഖ്യാപനം നടപ്പാക്കുന്നതിന്റെ അടുത്ത ഘട്ടമാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍.
SUMMARY: Trump to expand travel ban; Report says 36 more countries may be banned