ബെംഗളൂരു: കർണാടക മന്ത്രിസഭാ വികസനത്തിന് പിന്നാലെ കോൺഗ്രസിൽ അതൃപ്തി പരസ്യമായി. മന്ത്രിസ്ഥാന പട്ടികയിൽ ഉൾപ്പെടാതിരുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എം.എൽ.എമാരായ ബേലൂർ ഗോപാലകൃഷ്ണ, യശ്വന്ത്‌റായ ഗൗഡ പാട്ടീൽ എന്നിവർ എം.എൽ.എ സ്ഥാനങ്ങൾ രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. ഇരുവരും നിയമസഭാ സ്പീക്കർക്ക് രാജിക്കത്ത് സമർപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.
മന്ത്രിസഭാ വികസനത്തിൽ തങ്ങൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്നാണ് ഇരുവരുടെയും ആരോപണം. വർഷങ്ങളായി പാർട്ടിക്കായി പ്രവർത്തിച്ചിട്ടും മന്ത്രിസ്ഥാനം നിഷേധിച്ചതിൽ കടുത്ത നിരാശയുണ്ടെന്ന് ബേലൂർ ഗോപാലകൃഷ്ണ പ്രതികരിച്ചു. മുൻ മുഖ്യമന്ത്രിമാരുടെ കുടുംബാംഗങ്ങൾക്കും ചില പ്രത്യേക നേതാക്കൾക്കും മാത്രമാണ് മുൻഗണന നൽകിയതെന്നും അദ്ദേഹം വിമർശിച്ചു.
മന്ത്രിസഭാ വികസനത്തിന് പിന്നാലെ മറ്റു ചില നേതാക്കളും അതൃപ്തി പ്രകടിപ്പിച്ചതോടെ കോൺഗ്രസ് നേതൃത്വം പ്രതിസന്ധിയിലായിരിക്കുകയാണ്. പ്രതിഷേധം കൂടുതൽ ശക്തമാകാതിരിക്കാൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പാർട്ടി ഹൈക്കമാൻഡും അസംതൃപ്തരായ എം.എൽ.എമാരുമായി ചർച്ചകൾ ആരംഭിച്ചു. രാജിക്കത്ത് പിൻവലിപ്പിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.
അതേസമയം, മന്ത്രിസഭാ വികസനം സാമൂഹിക-പ്രാദേശിക സമവാക്യം പരിഗണിച്ചാണെന്നും എല്ലാവർക്കും ഒരേസമയം അവസരം നൽകാൻ കഴിയില്ലെന്നും കോൺഗ്രസ് നേതൃത്വം വിശദീകരിച്ചു. വകുപ്പുവിഭജനം പൂർത്തിയായതിന് ശേഷം അസംതൃപ്തി പരിഹരിക്കാൻ കൂടുതൽ ചർച്ചകൾ നടക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്.
SUMMARY: Two MLAs announce resignations after cabinet expansion
















