
തിരുവനന്തപുരം: വാമനപുരം നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികള്‍ മുങ്ങിമരിച്ചു. കുടവൂർക്കോണം സ്കൂളിന് സമീപം താമസിക്കുന്ന നിഖില്‍ (16), ഗോകുല്‍ (16) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലരയോടെ മേലാറ്റിങ്ങല്‍ ഉദിയറ കടവിലായിരുന്നു സംഭവം. നാലു പേരടങ്ങുന്ന കൂട്ടുകാരോടൊപ്പമാണ് വിദ്യാർത്ഥികള്‍ നദിയില്‍ കുളിക്കാനിറങ്ങിയത്.
ഇതിനിടെ നിഖിലിനെയും ഗോകുലിനെയും കാണാതായതോടെ മറ്റ് രണ്ട് പേർ നിലവിളിച്ചു. കുട്ടികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ ആറ്റിങ്ങല്‍ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് നടത്തിയ തിരച്ചിലില്‍ ആദ്യം നിഖിലിന്റെയും പിന്നാലെ ഗോകുലിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടി ഒഴുക്കില്‍പ്പെട്ടെങ്കിലും പരുക്കുകളില്ലാതെ നീന്തി രക്ഷപ്പെട്ടു.
കുട്ടികള്‍ കുളിക്കാനിറങ്ങിയ ഭാഗത്ത് വലിയ ആഴമുണ്ടായിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കടയ്ക്കാവൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
SUMMARY: Two students drowned while bathing in the river














