ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ പുന്നപ്ര സ്വദേശിനി ഉഷ ജോസഫിന്റെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ അന്നത്തെ ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബികയ്ക്കെതിരെ പോലീസ് കേസെടുത്തു. ചികിത്സാപ്പിഴവിനും അനാസ്ഥയ്ക്കുമാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തത്.
ഡോ. ലളിതാംബികയുടെ യൂണിറ്റിന് കീഴിൽ ഡോ. ഷാഹിദയാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ കേസിൽ ഇവരെ പ്രതി ചേർത്തിട്ടില്ല. ഡോ. ഷാഹിദയ്ക്കും നഴ്സിംഗ് ഓഫീസർ പി.എസ് ധന്യയ്ക്കും സസ്പെൻഷൻ ലഭിച്ചിരുന്നു. നിലവിൽ ഡോ. ഷാഹിദ തിരുവനന്തപുരം എസ്.എ.ടിയിൽ അസോസിയേറ്റ് പ്രൊഫസറാണ്. ഡോ.ലളിതാംബികയും നഴ്സും കൂടിയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ഉഷയുടെ ഭർത്താവ് അമ്പലപ്പുഴ സി.ഐയ്ക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡോ. ലളിതാംബികയെ മാത്രം പ്രതി ചേർത്തത്. കൂടുതൽ പേരെ പ്രതി ചേർക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
രോഗിയുടെ വയറ്റിൽ കുടുങ്ങിയത് കത്രികയല്ലെന്നും മസ്‌കിറ്റോ എന്ന ചെറിയ ഉപകരണമാണെന്നുമാണ് ഡോ. ലളിതാംബിക മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഉപകരണം ശരീരത്തിനുള്ളിൽ പോയി 50 വർഷം കഴിഞ്ഞാലും ഒന്നും സംഭവിക്കില്ല. ഉഷാ ജോസഫ് നേരത്തെയും ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ട്. അപ്പോൾ ഉപകരണം അകത്തുപോയതാകാം. ശസ്ത്രക്രിയ ചെയ്തത് താനല്ല. വകുപ്പു മേധാവിയായതിനാലാണ് തന്റെ പേര് പറയുന്നതെന്നും ലളിതാംബിക പറഞ്ഞിരുന്നു.
അതേസമയം ഡോക്ടറുടെ നിരുത്തരവാദപരമായ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടി സ്വീകരിക്കുമെന്നും വിഷയത്തിൽ വിദഗ്ധ സമിതിയുടെ അന്വേഷണം നടക്കുകയാണെന്നും മന്ത്രി അറിയിച്ചു.ഉപകരണം പുറത്തെടുക്കുന്നതിനായി ഉഷയെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കേണ്ടി വരും. നീതി ലഭിക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന് ഉഷയുടെ കുടുംബം വ്യക്തമാക്കി. ശസ്ത്രക്രിയാ സംഘത്തിലുണ്ടായിരുന്ന മറ്റ് ഡോക്ടർമാരിലേക്കും നഴ്സുമാരിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിക്കും.
SUMMARY: Vandanam treatment scam: Police files case against Dr. Lalithambika
















