ബെംഗളൂരു: വിജയപുര ചട്ചനിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽനിന്ന് കവർച്ചചെയ്ത 6.54 കിലോഗ്രാം സ്വർണാഭരണങ്ങളും 41.4 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. മഹാരാഷ്ട്രയിലെ മംഗൾവേഡിനടുത്തുള്ള ഹുലജന്തി ഗ്രാമത്തിലെ ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടത്തിൽ നിന്നാണ് ഇവ കണ്ടെത്തിയത്. പ്രദേശത്തെ ആളൊഴിഞ്ഞ ഒരു വീട്ടിൽനിന്നാണ് സ്വർണാഭരണങ്ങളും പണവുമടങ്ങിയ സഞ്ചി കണ്ടെടുത്തതെന്ന് വിജയപുര ജില്ലാ പോലീസ് സൂപ്രണ്ട് ലക്ഷ്മൺ നിംബാർഗി പറഞ്ഞു. 136 പായ്ക്കറ്റുകളിലായാണ് സ്വർണം ഉണ്ടായിരുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു കവർച്ച. മുഖംമൂടി അണിഞ്ഞെത്തിയ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ജീവനക്കാരെ കെട്ടിയിട്ടശേഷം സ്വർണാഭരണങ്ങളും പണവും കവർന്ന് രക്ഷപ്പെടുകയായിരുന്നു. മൊത്തം 20 കിലോഗ്രാം സ്വർണവും ഒരുകോടിയിലധികം രൂപയുമാണ് നഷ്ടമായത്. അതേസമയം പ്രതികള്‍ ഉപയോഗിച്ചിരുന്ന കാറും കണ്ടെടുത്തതായി എസ്പി പറഞ്ഞു. കാർ ഹുലജന്തിയിൽ അപകടത്തിൽപ്പെട്ടപ്പോൾ അവിടെ ഉപേക്ഷിച്ചിരുന്നു. 21 പായ്ക്കറ്റ് സ്വർണവും 1.03 ലക്ഷം രൂപയും കാറിലുണ്ടായിരുന്നു. കാർ മോഷ്ടിച്ചതായിരുന്നതെന്നും കണ്ടെത്തി. കാർ അപകടത്തിൽപ്പെട്ടതോടെ പ്രദേശവാസികൾ കവർച്ചക്കാരെ തടഞ്ഞുവെക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ, നാട്ടുകാരെ ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു.
SUMMARY: Vijayapura bank robbery: Gold and cash recovered from Maharashtra