വയനാട്: കേരളം കണ്ട മഹാദുരന്തങ്ങളിലൊന്നായ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ണായകമായ ബെയ്‌ലി പാലത്തിൻ്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. രാത്രിയിലും തുടർന്ന പാലത്തിന്റെ നിർമാണം രാവിലെ അന്തിമഘട്ടത്തിലെത്തി നില്‍ക്കുകയാണ്.
കരസേനയുടെ അംഗങ്ങളാണ് പാലം നിര്‍മ്മിക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ മുണ്ടക്കൈ ഭാഗത്തുള്ള കരയില്‍ പാലം ബന്ധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഉച്ചയ്ക്ക് ശേഷം പണി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണി പൂർത്തീകരിച്ചാല്‍ ജെസിബി വരെയുള്ള വാഹനങ്ങള്‍ ബെയിലി പാലത്തിലൂടെ കടന്നുപോകാനാവും.
ചൂരല്‍ മലയില്‍ ഒരു വശത്ത് കെട്ടിടങ്ങളുള്ളതിനാല്‍ പാലത്തിൻ്റെ തൂണ്‍ സ്ഥാപിക്കുന്നതില്‍ പ്രയാസമുണ്ട്. അതാണ് പാലത്തിൻ്റെ പണി വൈകാൻ കാരണം. പുഴയില്‍ പ്ലാറ്റ്ഫോം നിര്‍മ്മിച്ച് പാലത്തിൻ്റെ ബലമുറപ്പിക്കാനുള്ള തൂണ്‍ സ്ഥാപിക്കാനാണ് സൈന്യത്തിൻ്റെ ശ്രമം.
റോഡ് മാർഗം ബെംഗളൂരുവില്‍ നിന്നാണ് സാമഗ്രികള്‍ എത്തിച്ചത്. റെക്കോർഡ് സമയം കൊണ്ടാണ് പാലം നിർമിച്ചത്. അതിനായി രാത്രിയും പകലും കഠിനാധ്വാനം ചെയ്തു. ഇന്ന് ഉച്ചയോട് കൂടി പാലം തയ്യാറാകും. ഇതോടെ രക്ഷാപ്രവർത്തനം രണ്ടാമത്തെ ഘട്ടത്തിലേക്ക് എത്തും. എല്ലാ വാഹനങ്ങള്‍ക്കും ഇതിലൂടെ സഞ്ചരിക്കാൻ സാധിക്കും. 500 ലധികം സൈനികർ രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെടുന്നുണ്ട്.
TAGS : WAYANAD LANDSLIDE | BRIDGE | ARMY
SUMMARY : Wayanad Bailey Bridge construction in final stage