
കൽപറ്റ: വയനാട് റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടർ സി ഗീതയെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇന്ന് സസ്പെൻഡ് ചെയ്തത്. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ ജെ ദേവസ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റവന്യൂവകുപ്പിന്റെ നടപടി.
ഭൂമി തരം മാറ്റുന്നതിന് അനാവശ്യ തടസങ്ങൾ ഉന്നയിച്ച് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നതുൾപ്പെടെയാണ് പരാതി. വയനാട് ജില്ലയിലെ നൂൽപ്പുഴ വില്ലേജ്, ബ്ലോക്ക് 33ൽ ഉള്‍പ്പെട്ട പത്ത് സെന്‍റ് ഭൂമി ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഡാറ്റാബാങ്കിൽ നിന്ന് ഒഴിവാക്കി 2025 ഫെബ്രുവരി 27ന് ഉത്തരവായിട്ടുള്ളതാണ്. ഫോം ആറ് പ്രകാരം ഭൂമി തരം മാറ്റത്തിനുള്ള അപേക്ഷയിൽ നടപടി സ്വീകരിക്കേണ്ട സി. ഗീത അനാവശ്യ തടസങ്ങള്‍ ഉന്നയിച്ച് അത് നിരസിക്കുകയായിരുന്നുവെന്നാണ് കെ.ജെ. ദേവസ്യയുടെ പരാതി.
പതിനായിരം രൂപ തരാമെങ്കിൽ ഡെപ്യൂട്ടി കളക്ടറെകൊണ്ട് ഭൂമി തരം മാറ്റി തരാമെന്ന് തനിക്ക് പരിചയമില്ലാത്ത ഒരാള്‍ ആവശ്യപ്പെട്ടുവെന്നും കെ.ജെ. ദേവസ്യയുടെ പരാതിയിൽ പറയുന്നു. ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷ കെെകാര്യം ചെയ്യുന്നതിൽ ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകൾ ഉണ്ടായതായി റവന്യൂവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് സസ്പെൻഡ് ചെയ്തത്.
SUMMARY: Wayanad Deputy Collector C. Geetha suspended














