ബെംഗളൂരു: പൊതു ശൗചാലയത്തിന്റെ ഭിത്തിയിൽ യുവതിയുടെ മൊബൈൽ നമ്പർ കോൾ ഗേൾ എന്ന് അടിക്കുറിപ്പോടെ എഴുതി വെക്കുന്നത് പീഡനത്തിന് തുല്യമെന്ന് കർണാടക ഹൈക്കോടതി. ഇത്തരത്തിൽ യുവതിയുടെ നമ്പർ പ്രചരിപ്പിക്കുന്നത് അവരുടെ മാനം കെടുത്തുക മാത്രമല്ല, മാനസിക പീഡനത്തിന് കൂടി കാരണമാകുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം പ്രവൃത്തിയിൽ ഏർപ്പെട്ടവർക്കെതിരായ കേസ് കർശനമായി തന്നെ കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി.
യുവതിയുടെ നമ്പർ ടോയ്‌ലറ്റിൽ എഴുതിവെച്ചതിന് ബെംഗളൂരുവിലെ ഉപ്പാർപ്പേട്ട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്‌ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചിത്രദുർഗ സ്വദേശി അല്ലാ പാഷയാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹർജിക്കാരനെതിരെയുള്ള കുറ്റപത്രം റദ്ദാക്കാനും കോടതി വിസമ്മതിച്ചു. ഒരു സ്‌ത്രീയുടെ സ്വകാര്യത തുറന്നുകാട്ടുന്നത് അവർക്ക് വ്യക്തിപരമായി മാനസിക ഉപദ്രവമുണ്ടാക്കും. ഇത് ശാരീരിക ഉപദ്രവത്തേക്കാള്‍ ഗുരുതരമാണ്. സ്‌ത്രീകൾക്കെതിരെ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത് ഒരിക്കലും അനുവദിക്കാൻ സാധിക്കില്ലെന്ന് ബെഞ്ച് പറഞ്ഞു.
ചിത്രദുർഗയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജൂനിയർ ഹെൽത്ത് അസിസ്റ്റന്‍റായ യുവതിയുടെ മൊബൈൽ നമ്പറാണ് പ്രതി മജസ്റ്റിക് ബസ് സ്റ്റാൻഡിലെ പുരുഷന്മാരുടെ ടോയ്‌ലറ്റിന്‍റെ ചുമരിൽ എഴുതിവെച്ചത്. തുടർന്ന് യുവതി നൽകിയ പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്.
TAGS: KARNATAKA| HIGHCOURT
SUMMARY: Highcourt clearly says writing women’s number at public toilet offensive