ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിലെ ഇരുനൂറോളം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ കൃത്യമായ പുനരധിവാസ പാക്കേജ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മുസ്‌ലിംലീഗ് നേതൃസംഘത്തിന് ഉറപ്പുനൽകി. മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി സി.കെ. സുബൈർ, അസിസ്റ്റന്റ് സെക്രട്ടറി ഫൈസൽ ബാബു, യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഷിബു മീരാൻ, ദേശീയ സെക്രട്ടറി സി.കെ. ശാക്കിർ, ദേശീയ സമിതി അംഗം സിദ്ദിഖ് തങ്ങൾ ബെംഗളൂരു എന്നിവരടങ്ങിയ മുസ്‌ലിംലീഗ് പ്രധിനിധിസംഘവുമായി ബെംഗളൂരുവിലെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ഉറപ്പുനൽകിയത്.
തിങ്കളാഴ്ച ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അടക്കമുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിൽ പാക്കേജിന്റെ അന്തിമരൂപം വെളിപ്പെടുത്തുമെന്ന് അദ്ദേഹം നേതാക്കളോട് പറഞ്ഞു. ന്യൂനപക്ഷ കോൺഗ്രസ് കർണാടക സംസ്ഥാന സെക്രട്ടറി പി. മുനീർ കൂടെയുണ്ടായിരുന്നു.
ഇക്കാര്യത്തിൽ പ്രചരിപ്പിക്കപ്പെടുന്ന വാർത്തകളും മനുഷ്യസ്നേഹികളുടെ ആശങ്കയും ലീഗ് നേതാക്കൾ കർണാടക മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വളരെ വേഗത്തിൽ മെച്ചപ്പെട്ട പുനരധിവാസം ഉറപ്പാക്കണമെന്നും ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.
കർണാടക ന്യൂനപക്ഷമന്ത്രി സമീർ അഹമ്മദ്ഖാനോട് ലീഗ് നേതാക്കളോടൊപ്പം സംഭവസ്ഥലം സന്ദർശിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. തുടർന്ന് മന്ത്രി സമീർ അഹമ്മദ്ഖാനും ലീഗ് നേതൃസംഘത്തോടൊപ്പം സംഭവസ്ഥലമായ ഫകീർ കോളനി സന്ദർശിച്ചു. വീട് നഷ്ടമായ ഇരകളെ കണ്ടു വിശദംശങ്ങൾ മനസ്സിലാക്കിയ നേതാക്കൾ ദിവസങ്ങളായി ഇവിടെ പ്രവർത്തിക്കുന്ന ബെംഗളൂരു കെഎംസിസി ക്യാമ്പ് സന്ദർശിക്കുകയും ചെയ്തു.
ഇരകൾക്ക് പുനരധിവാസത്തിനുള്ള കൃത്യമായ പാക്കേജ് നടപ്പാക്കുന്നതുവരെ ഇവർക്ക് എല്ലാപിന്തുണയും നൽകുമെന്നു സി.കെ. സുബൈർ അറിയിച്ചു. കർണാടക സംസ്ഥാന മുസ്‌ലിംലീഗ് വൈസ് പ്രസിഡന്റ് മെഹബൂബ് ബെഗ്, ബെംഗളൂരു ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ അലി, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ദസ്തഗീർ ബൈഗ്, വൈസ് പ്രസിഡന്റ് സിയാവുല്ല അനേകൽ, എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സിറാജ്ദീൻ നദ്‌വി, ബെംഗളൂരു കെഎംസിസി നേതാക്കളായ മൊയ്‌ദു മാണിയൂർ, ടി.സി. മുനീർ, അനീസ് മുഹമ്മദ് എന്നിവരും നേതാക്കൾക്കൊപ്പമുണ്ടായിരുന്നു.
SUMMARY: Yelahanka rehabilitation; CM Siddaramaiah assures League leadership














