തിരുവനന്തപുരം: ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെ അവധി അപേക്ഷ പിന്‍വലിച്ച് എഡിജിപി അജിത് കുമാര്‍. ഈ മാസം 14 മുതൽ നാല് ദിവസം സർക്കാർ അനുവദിച്ചിരുന്ന അവധി പിൻവലിക്കാൻ എം.ആർ അജിത് കുമാർ അപേക്ഷ നൽകി. ചൊവ്വാഴ്ച രാത്രി സംസ്ഥാനത്തെ ഐപിഎസ് തലത്തിൽ വലിയ അഴിച്ചുപണി സർക്കാർ നടത്തിയിരുന്നു. ഗുരുതര ആരോപണം നേരിട്ട മലപ്പുറം എസ്.പി ശശിധരനെയടക്കം തൽസ്ഥാനത്തുനിന്ന് മാറ്റി. എന്നാൽ, എഡിജിപിയുടെ കസേരക്ക് മാത്രം ഇളക്കം സംഭവിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് ഇപ്പോൾ അവധി പിൻവലിക്കാൻ എം.ആർ അജിത് കുമാർ അപേക്ഷ നൽകിയത്. ഓണം പ്രമാണിച്ചായിരുന്നു അവധി അപേക്ഷ നൽകിയിരുന്നത്.
പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളും, എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച നടത്തിയതും ഏറെ വിവാദമായിരുന്നു. എഡിജിപി അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനല്‍ ആണെന്നായിരുന്നു അന്‍വര്‍ ആരോപിച്ചത്.എം ആര്‍ അജിത് കുമാര്‍ അവധിയില്‍ പോകുന്നത് തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടിയാണെന്നും പി വി അന്‍വര്‍ ആരോപിച്ചിരുന്നു.
അതേസമയം ബുധനാഴ്ച എൽഡിഎഫ് യോഗം നടക്കുന്നുണ്ട്. ഇതിലും എഡിജിപിയുടെ വിഷയമടക്കം ചർച്ചയാകാനാണ് സാധ്യത. അജിത് കുമാറിനെതിരെ നടപടിയെടുക്കാത്തതിൽ സിപിഐക്ക് വലിയ അതൃപ്തിയുണ്ട്.
<BR>
TAGS : ADGP M R AJITH KUMAR
SUMMARY :