തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലപാതകക്കേസിൽ പ്രതി കേദൽ ജിൻസൺ രാജ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം വഞ്ചിയൂർ അഡിഷണല്‍ സെഷന്‍സ് ആറാം കോടതിയുടേതാണ് നിരീക്ഷണം. ശിക്ഷ നാളെ വിധിക്കും. അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി കത്തിച്ച കേസിലെ ഏകപ്രതിയാണ് കേദൽ ജിൻസണ്‍ രാജ. 2017 ഏപ്രിൽ അഞ്ചിനാണ് അച്ഛൻ പ്രൊഫ. രാജ തങ്കം, അമ്മ ഡോ. ജീൻപത്മം, സഹോദരി കരോളിൻ, ബന്ധുവായ ലളിത എന്നിവരെ കേദൽ കൊലപ്പെടുത്തിയത്.
ആദ്യം ദുര്‍മന്ത്രവാദമെന്നാണ് പ്രതി പോലീസിനോട് പറഞ്ഞതെങ്കിലും പിന്നീടുള്ള ചോദ്യം ചെയ്യലില്‍ ബാല്യകാലത്ത് രക്ഷിതാക്കളില്‍ നിന്നുണ്ടായ അവഗണനയാണ് കൊലപതാകത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തി. വിചാരണയില്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ് കേഡല്‍ കോടതിയോട് പറഞ്ഞത്.
പോലീസ് ശേഖരിച്ച ശാസ്ത്രീയ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ നിരത്തി. 41 സാക്ഷികളെ വിസ്തരിച്ചു. 104 രേഖകളും 57 വസ്തുക്കളും കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ രണ്ടുതവണയും കേസ് കോടതിയിൽ എത്തിയപ്പോൾ മാറ്റിവെക്കുകയായിരുന്നു.
2017 ഏപ്രില്‍ 9നു പുലര്‍ച്ചെയാണു ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ.രാജ തങ്കം അടക്കമുള്ള നാല് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൃത്യം നടത്തിയ ശേഷം ഒളിവില്‍ പോയ മകന്‍ കേദല്‍ ജെന്‍സന്‍ രാജയെ ദിവസങ്ങള്‍ക്കകം പോലീസ് പിടികൂടുകയായിരുന്നു.
അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയിരുന്നത്.2017 ഏപ്രില്‍ അഞ്ച് ഉച്ചയ്ക്ക് മുന്‍പ് താന്‍ ഉണ്ടാക്കിയ വീഡിയോ ഗെയിം കാണിച്ചു തരാമെന്നു പറഞ്ഞു അമ്മ ജീന്‍ പത്മയെ മുകളിലുള്ള റൂമിലേക്ക് എത്തിക്കുന്നു.കമ്പ്യുട്ടറിനു മുന്നില്‍ കസേരയില്‍ ഇരുത്തി പിന്നില്‍ നിന്നും മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.അന്ന് വൈകുന്നേരത്തിനു മുന്‍പ് തന്നെ ഇതേ രീതിയില്‍ അച്ഛന്‍ രാജ തങ്കത്തേയും സഹോദരി കരോളിനെയും കൊലപ്പെടുത്തി. മൃതദേഹങ്ങള്‍ ബെഡ്‌റൂമില്‍ സൂക്ഷിച്ചു. അടുത്ത ദിവസം ബന്ധുവായ ലളിതയേയും ഇതേ രീതിയില്‍ കൊലപ്പെടുത്തി.
ഏഴാം തീയതി രാത്രി മൃതദേഹങ്ങള്‍ കത്തിക്കാനുള്ള ശ്രമത്തിനിടയില്‍ കേഡലിന്റെ കൈക്ക് പൊള്ളലേറ്റു.ഇതിനിടയില്‍ തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ബന്ധു ജോസിനും,വീട്ടു ജോലിക്കെത്തുന്ന സ്ത്രീക്കും ചില സംശയങ്ങള്‍ തോന്നിയിരുന്നു. ഇവരോടൊക്കെ നുണകള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി. എട്ടാം തീയതി രാത്രി മൃതദേഹം കത്തിക്കാന്‍ വീണ്ടും ശ്രമിച്ചു. ഇതിനിടെ തീ മുറിയിലേക്ക് പടര്‍ന്നു. ഇതോടെ കൂട്ടക്കൊലപാതകം പുറത്തറിയുകയായിരുന്നു.സംഭവത്തിന് ശേഷം ചെന്നൈയിലേക്ക് രക്ഷപ്പെട്ട കേദല്‍ ജെന്‍സന്‍ നാട്ടില്‍ തിരികെ എത്തുമ്പോഴാണ് അറസ്റ്റിലാകുന്നത്.
<BR>
TAGS : NANTHANCODE CASE
SUMMARY : Nanthancode massacre: Court finds Kedal Jinson Raja guilty; Sentencing hearing tomorrow