പാലക്കാട്: പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചതോടെ മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ പുറത്ത്. പാലക്കാട് 16 സ്ഥാനാര്‍ത്ഥികളും ചേലക്കരയില്‍ 9 സ്ഥാനാര്‍ത്ഥികളും വയനാട്ടില്‍ 21 സ്ഥാനാര്‍ത്ഥികളും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
ഡോ പി സരിൻ, രാഹുൽ മാങ്കൂട്ടത്തിൽ, സി കൃഷ്ണകുമാർ എന്നിവരാണ് പാലക്കാട് പത്രിക സമർപ്പിച്ചവരിൽ പ്രമുഖർ. പാലക്കാട്ടെ 16 സ്ഥാനാര്‍ഥികള്‍ക്കായി ആകെ 27 സെറ്റ് പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. ഡമ്മി സ്ഥാനാര്‍ത്ഥികളായി കെ ബിനു മോള് (സിപിഐഎം), കെ പ്രമീള കുമാരി (ബിജെപി) എന്നിവരും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി എസ് സെല്വന്, രാഹുല്‍ ആര്, സിദ്ദീഖ്, രമേഷ് കുമാര്‍, എസ് സതീഷ്, ബി ഷമീര്‍, രാഹുല്‍ ആര് മണലടി വീട് തുടങ്ങിയവരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
എന്‍ഡിഎയില്‍ നിന്നും അവഗണന നേരിട്ടെന്നാരോപിച്ച് ഇതില്‍ പ്രതിഷേധിച്ചാണ് എസ് സതീഷ് മത്സരിക്കുന്നത്. ബിഡിജെഎസ് മലമ്പുഴ സെക്രട്ടറിയാണ് എസ് സതീഷ്. അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കാനുള്ള പി വി അന്‍വറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട ശേഷമാണ് പി ഷമീര്‍ മത്സരിക്കുന്നത്. ഡിഎംകെ സെക്രട്ടറിയാണ് ഷമീര്‍.
ചേലക്കരയില്‍ 9 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് അപരനില്ലെങ്കിലും രമ്യ ഹരിദാസിന്റെ പേരിനോട് സാമ്യമുള്ള ഹരിദാസ് എന്നൊരാള്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട് .എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി യുആര്‍ പ്രദീപ് , യുഡിഎഫ് സ്ഥാനാര്‍ഥിയായി രമ്യ പിഎം, എന്‍ഡിഎ സ്ഥാനാര്‍ഥിയായി കെ ബാലകൃഷ്ണനും പിവി അന്‍വറിന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സുധീര്‍ എന്കെയും മത്സര രംഗത്തുണ്ട്. സുനിത, രാജു എംഎ, ഹരിദാസന്, പന്തളം രാജേന്ദ്രന്, ലിന്റേഷ് കെബി എന്നിവരാണ് പത്രിക നല്കിയ മറ്റുള്ളവര്‍. ആകെ 15 സെറ്റ് പത്രികയാണ് ചേലക്കരയില്‍ ലഭിച്ചത്.
വയനാട് മണ്ഡലത്തിൽ 21 പേരാണ് പത്രിക നൽകിയത്. സത്യന് മൊകേരി, പ്രിയങ്ക ഗാന്ധി, നവ്യ ഹരിദാസ് തുടങ്ങിയവരാണ് പ്രധാന സ്ഥാനാർഥികൾ.
<BR>
TAGS : BY ELECTION | KERALA
SUMMARY :By Election: Submission of nomination papers has ended