കണ്ണൂർ: മുൻ സന്തോഷ് ട്രോഫി താരം എം ബാബുരാജ് അന്തരിച്ചു. 60 വയസായിരുന്നു. കേരള പൊലീസ് റിട്ട. അസിസ്റ്റന്റ് കമാൻഡന്റ് ആയിരുന്നു. രണ്ടുതവണ കേരള പോലീസ് ഫെഡറേഷൻ കപ്പ് നേടിയ ടീമിലും അംഗമായിരുന്നു ബാബുരാജ്. 1964-ൽ പയ്യന്നൂരിലെ അന്നൂരിൽ ജനിച്ച ബാബുരാജ് കേരള പോലീസിന്റെ ലെഫ്റ്റ് വിങ് ബാക്ക് താരമായിരുന്നു. 2008-ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ കരസ്ഥമാക്കി. 2020-ൽ കേരള പോലീസിൽനിന്ന് വിരമിച്ചു.
വിദ്യാഭ്യാസ കാലത്ത് പയ്യന്നൂർ കോളേജ് ടീമിലും അംഗമായിരുന്നു. പയ്യന്നൂർ ടൗൺ സ്പോർട്സ് ക്ലബ്ബ്, പയ്യന്നൂർ ബ്ലൂസ്റ്റാർ ക്ലബ്ബ് എന്നിവയ്ക്കുവേണ്ടി നിരവധി ടൂർണ്ണമെന്റുകൾ കളിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കുവേണ്ടിയും കളിച്ചു. 1986-ൽ ഹവിൽദാറായി കേരള പൊലീസിൽ ചേർന്നു. യു. ഷറഫലി, വി.പി. സത്യൻ, ഐ.എം. വിജയൻ, സി.വി. പാപ്പച്ചൻ, കെ.ടി. ചാക്കോ, ഹബീബ് റഹ്മാൻ തുടങ്ങിയവർക്കൊപ്പം പോലീസ് ടീമിന്റെ ആദ്യ ഇലവനിൽ മിന്നുന്ന പ്രകടനം കാഴ്ചവെക്കാൻ ബാബുരാജിന് സാധിച്ചു.
അച്ഛൻ: പരേതനായ നാരായണൻ. അമ്മ: എം. നാരായണി. ഭാര്യ: പുഷ്പ യു. മക്കൾ: സുജിൻ രാജ് (ബെംഗളൂരു), സുബിൻ രാജ് (വിദ്യാർത്ഥി). മരുമക്കൾ: പ്രകൃതിപ്രിയ (ബക്കളം). സഹോദരങ്ങൾ: എം. അനിൽ കുമാർ (മുൻ എം.ആർ.സി താരം), എം.അനിത കുമാരി, പരേതനായ എം. വേണുഗോപാൽ. സംസ്‌കാരം ഞായറാഴ്ച രാവിലെ 11-ന് മൂരിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ നടക്കും.
<BR>
TAGS : FOOTBALL | SANTOSH TROPHY
SUMMARY : Former Santosh Trophy player M. Baburaj passed away