ബെംഗളൂരു: കർണാടകയിൽ ബസ് നിരക്ക് വർധിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. നിരക്ക് വർധന ആവശ്യപ്പെട്ട് കർണാടക ആർടിസി സർക്കാരിന് നിർദേശം നൽകിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. നിലവിൽ ബസ് ടിക്കറ്റ് നിരക്ക് വർധിപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ധന വില വർധന അത്യാവശ്യമായിരുന്നു. എന്നാൽ ഇതിന്റെ ചുവടുപിടിച്ച് നിരക്ക് വർധന ആവശ്യപ്പെടുന്നത് സാഹചര്യം മനസിലാക്കാതെയുള്ള പ്രവൃത്തിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ധന വില വർധന
നാമമാത്രമാണെന്നും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെക്കാൾ വളരെ കുറവാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
ശനിയാഴ്ച പെട്രോളിന് 3 രൂപയും ഡീസലിന് 3.50 രൂപയും സംസ്ഥാന സർക്കാർ വർധിപ്പിച്ചിരുന്നു. ആർടിസി ബസ് ചാർജിൽ വിലവർധനയില്ലെന്നും ബന്ധപ്പെട്ട വകുപ്പുമായി ഇക്കാര്യം ചർച്ച ചെയ്യണമെന്ന് ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഗ്യാരണ്ടി പദ്ധതികൾക്കായി ഇന്ധനവില വർധിപ്പിച്ചില്ല. മദ്യത്തിലൂടെയും ഇന്ധനത്തിലൂടെയും കൂടുതൽ വരുമാനം ഉണ്ടാക്കാൻ കഴിഞ്ഞാൽ അധിക വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാം. ഈ സാഹചര്യത്തിലാണ് പെട്രോളിൻ്റെയും ഡീസലിൻ്റെയും വില വർധിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ ജാതികളിലെയും സമുദായങ്ങളിലെയും പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും വേണ്ടിയുള്ള ഗ്യാരണ്ടി പദ്ധതികൾക്കായി സംസ്ഥാന സർക്കാർ 60,000 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡീസൽ-പെട്രോൾ നികുതികളിലെ നിലവിലെ നാമമാത്രമായ വർദ്ധനവ് 3,000 കോടി രൂപയുടെ അധിക വിഭവങ്ങൾ മാത്രമേ സൃഷ്ടിക്കൂ. അതിനാൽ, സംസ്ഥാന സമ്പദ്‌വ്യവസ്ഥ പാപ്പരാണെന്ന പ്രതിപക്ഷത്തിന്റെ വാക്കുകൾക്ക് അർത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: KARNATAKA| PRICE HIKE
SUMMARY: No bus charge hike in state