ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ ജാമ്യഹർജി വീണ്ടും തള്ളി. ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് പ്രജ്വലിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ ദിവസം പ്രജ്വലിനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തിരുന്നു.
ഇതോടെ പ്രജ്വലിനെതിരെ നാല് കേസുകളാണ് നിലവിലുള്ളത്. പുതിയ കേസിൽ ചോദ്യം ചെയ്യണമെന്ന എസ്ഐടി ആവശ്യപ്പെട്ടതിനാലാണ് കോടതി ജാമ്യഹർജി തള്ളിയത്. പ്രജ്വൽ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. രണ്ട് ദിവസം മുമ്പ് അറസ്റ്റിലായ പ്രജ്വലിന്‍റെ സഹോദരൻ സൂരജ് രേവണ്ണയും പോലീസ് കസ്റ്റഡിയിലാണ്.
ഒന്നിലധികം ബലാത്സംഗം, ലൈംഗിക പീഡനം എന്നിവയിൽ കുറ്റാരോപിതനായ പ്രജ്വലിനെ കഴിഞ്ഞ ദിവസം ജൂലൈ 8 വരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ലൈംഗികാതിക്രമ വിവാദം പുറത്തുവന്നതിന് പിന്നാലെ ഒളിവിൽ പോയ പ്രജ്വൽ രേവണ്ണ മെയ് 31 നാണ് ജർമ്മനിയിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെയെത്തിയത്. പ്രജ്വലിനായി ബ്ലൂ കോർണർ നോട്ടീസടക്കം പുറപ്പെടുവിച്ച് കാത്തിരുന്ന അന്വേഷണ സംഘം ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
TAGS: KARNATAKA | PRAJWAL REVANNA
SUMMARY: Bengaluru court rejects prajwal revannas bail plea again