വെളളം കുടിച്ചതിന് ശേഷം ബോധരഹിതരായി; മലയാളി വൃദ്ധ ദമ്പതികള്‍ ട്രെയിനിൽ കവര്‍ച്ചയ്ക്കിരയായി

ബെംഗളൂരു: നാട്ടിലേയ്ക്കുള്ള യാത്രക്കിടെ ട്രെയിനിൽ വച്ച് മലയാളികളായ വൃദ്ധ ദമ്പതികളെ മയക്കി കിടത്തി സ്വർണം കവർന്നതായി പരാതി. തമിഴ്നാട് ഹൊസൂരില്‍ സ്ഥിരതാമസക്കാരായ വടശ്ശേരിക്കര തലച്ചിറ പി ഡി രാജു, മറിയാമ്മ എന്നിവരാണ് കവർച്ചക്കിരയായത്.  കൊല്ലം – വിശാഖപട്ടണം എക്സ്പ്രസിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇവരുടെ സ്വർണം, മൊബൈൽ ഫോൺ, ബാഗ് എന്നിവയുൾപ്പെടെ മോഷണം പോയിട്ടുണ്ട്.

ഉറങ്ങിക്കിടക്കുമ്പോള്‍ സമീപത്ത് വച്ചിരുന്ന ഫ്ലാസ്കിലാണ് മരുന്ന് കലര്‍ത്തിയത്. ജോളാർ പേട്ട സ്റ്റേഷനിലേക്കാണ് ദമ്പതികൾ ടിക്കറ്റ് എടുത്തിരുന്നത്. ഇരുവരും ബോധരഹിതരായിരുന്നതിനാൽ ജോളാർ പേട്ട സ്റ്റേഷനിൽ ഇറങ്ങാൻ കഴിഞ്ഞില്ല. രക്ഷിതാക്കളെ വിളിച്ചിട്ട് കിട്ടാതായതോടെ മകൻ ഷൈനു റെയിൽവേ പോലീസിൽ വിവരമറിയിച്ചു. കാട്പാടി സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ റെയിൽവേ പോലീസ് ദമ്പതികളെ കണ്ടെത്തി. ദമ്പതികൾ ഇപ്പോൾ വെല്ലൂർ സിഎംസി ആശുപത്രിയിൽ ചികിൽസയിലാണ്.

ദമ്പതികൾ കാട്പാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഫ്ലാസ്കിലെ ചൂട് വെള്ളം കുടിച്ചതിന് ശേഷം ഓർമ്മ പോയതായാണ് ദമ്പതികളുടെ മൊഴി. കൈവശമുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സ്ലീപ്പർ എസ് വൺ കോച്ചിൽ 9,10 സീറ്റുകളിലാണ് ദമ്പതികൾ കിടന്നിരുന്നത്. സീറ്റിനടുത്ത് വെള്ളമുണ്ടും വെള്ള ഷർട്ടും ധരിച്ച ഒരാൾ ഉണ്ടായിരുന്നതായാണ് മൊഴി. ഇയാൾ ഹിന്ദിയാണ് സംസാരിച്ചിരുന്നതെന്നും റെയിൽവെ പോലീസിന് നൽകിയ മൊഴിയിൽ ദമ്പതികൾ പറഞ്ഞു. ‌റെയിൽവെ പോലീസ് അന്വേഷണം തുടരുകയാണ്. ട്രെയിനിലെ സ്ഥിരം മോഷ്ടാക്കളാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം.
<BR>
TAGS : ROBBERY |  TRAIN
SUMMARY : An elderly Malayali couple was robbed in a train

LEAVE A REPLY

Please enter your comment!
Please enter your name here