ബെംഗളൂരു: തന്റെ പ്രണയകാലത്തെ കുറിച്ച് വെളിപ്പെടുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. വിദ്യാർഥിയായിരിക്കുമ്പോൾ എനിക്കുമൊരു പ്രണയമുണ്ടായിരുന്നു. വിവാഹം കഴിക്കാനുമാഗ്രഹിച്ചു. പക്ഷെ ജാതിയുടെ മതിൽക്കെട്ടുകൾ ആ പ്രണയത്തെ നഷ്ടപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.
മൈസൂരുവിൽ നടന്ന ഒരു മിശ്രവിവാഹ ചടങ്ങലായിരുന്നു സിദ്ധരാമയ്യ തന്റെ പ്രണയകാലത്തെ കുറിച്ച് വെളിപ്പെടുത്തിയത്. പ്രണയം വിവാഹത്തിലേക്കെത്തണമെന്നാഗ്രഹിച്ചതോടെ ജാതിയുടെ പേര് പറഞ്ഞ് പെൺകുട്ടിയുടെ കുടുംബം തടസ്സം നിൽക്കുകയായിരുന്നു. പിന്നെ മറ്റൊരു വഴിയില്ലാതായി. ഇതോടെ സ്വന്തം ജാതിയിൽ നിന്നു തന്നെ വിവാഹം കഴിക്കേണ്ടി വന്നുവെന്ന് സിദ്ധരാമയ്യ പറഞ്ഞു.
മിശ്രവിവാഹം തിരഞ്ഞെടുക്കുന്നവർക്ക് എല്ലാവരും പിന്തുണ നൽകണം. ഇത്തരക്കാർക്ക് സംസ്ഥാന സർക്കാർ എല്ലാ സൗകര്യവും ചെയ്തുകൊടുക്കുമെന്നും സിദ്ധരാമയ്യ ഉറപ്പ് നൽകി. ജാതീയതയുടെ വ്യത്യാസങ്ങൾ മാറ്റിയെടുക്കാൻ മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിക്കുക, ജാതികൾക്കുള്ളിലെ സാമൂഹിക സാമ്പത്തിക ഉന്നമനം നടപ്പാക്കുക എന്നീ വഴികളാണുള്ളത്. സാമൂഹിക സാമ്പത്തിക ഉന്നമനം നടക്കാതെ സാമൂഹിക സമത്വം നടപ്പാവില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.