ബെംഗളൂരു: സ്ത്രീ ശാക്തീകരണത്തിനായി കേരളത്തിൻ്റെ കുടുംബശ്രീ മാതൃക നടപ്പാക്കാനൊരുങ്ങി കർണാടക സർക്കാർ. നിലവിൽ സ്ത്രീ ശാക്തീകരണത്തിനായി വിവിധ പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് കുടുംബശ്രീ മാതൃക കൂടി നടപ്പാക്കാൻ പദ്ധതിയിടുന്നത്.
1997-ൽ ആരംഭിച്ച കേരള സർക്കാരിൻ്റെ കുടുംബശ്രീ പരിപാടി, ദാരിദ്ര്യ നിർമ്മാർജ്ജനവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമിട്ടുള്ള സംരംഭമാണ്. കുടുംബശ്രീ സ്വയം സഹായ സംഘങ്ങളിലെ അംഗത്വം പ്രായപൂർത്തിയായ എല്ലാ സ്ത്രീകൾക്കും ലഭ്യമാണ്. 47 ലക്ഷത്തിലധികം സ്ത്രീകൾ കുടുംബശ്രീ സംരംഭത്തിൽ അംഗങ്ങളാണ്.
ഇതേ മാതൃക നടപ്പാക്കിയാൽ സംസ്ഥാനത്ത് കൂടുതൽ സ്ത്രീകൾക്ക് പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഗൃഹലക്ഷ്മി, ഗൃഹജ്യോതി പോലുള്ള ഗ്യാരൻ്റി പദ്ധതികൾ നടപ്പിലാക്കിയത് വഴി ജനങ്ങൾക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകുന്നതിന് സർക്കാർ മുൻകൈയെടുത്തു. വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വത്തിൽ നിന്ന് ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഇത്തരം പദ്ധതികൾ ആശ്വാസം നൽകുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
പാവപ്പെട്ട കുടുംബങ്ങൾക്ക് നേരിട്ട് സാമ്പത്തിക സഹായം നൽകാനും സർക്കാർ പദ്ധതി ആവിഷ്കരിക്കുന്നുണ്ട്. വികസിത രാജ്യങ്ങളിലേതിന് സമാനമായി ഇത്തരം പരിപാടികൾ വൻതോതിൽ നടപ്പാക്കുന്ന ഏക സംസ്ഥാനമാണ് കർണാടകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശക്തി സ്കീമിന് കീഴിൽ സ്ത്രീകൾ ഇതിനകം 270 കോടി സൗജന്യ ബസ് യാത്രകൾ നടത്തി. ഗൃഹ ലക്ഷ്മി പദ്ധതി പ്രകാരം 25,259 കോടി രൂപ 1.20 കോടി സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. വീട്ടമ്മമാർക്ക് 5 കിലോ അധിക അരി സൗജന്യമായി നൽകിയെന്നും അദ്ദേഹം പറഞ്ഞു. 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്ന ഗൃഹജ്യോതി പദ്ധതിയുടെ പ്രയോജനം 1.6 കോടി കുടുംബങ്ങൾ പ്രയോജനപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: KARNATAKA | KUDUMBASHREE
SUMMARY: Karnataka government to adapt kudumbashree method in state